ആര്‍എസ്എസ് ശാഖകള്‍ പൊതുയിടങ്ങളില്‍ നിരോധിക്കും;ഗോവധത്തിന് ദേശീയ സുരക്ഷാ നിയമം ചുമത്തില്ലെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഇരുപത്തിയൊമ്പതില്‍ 22 സീറ്റ് നേടുമെന്നും

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ ആര്‍എസ്എസ് ശാഖകള്‍ പൊതുയിടങ്ങളില്‍ നിന്നും നിരോധിക്കുമെന്ന് മുഖ്യമന്ത്രി കമല്‍നാഥ്. ഗോവധത്തിനു ദേശീയ സുരക്ഷാനിയമപ്രകാരം ഇനി മുതല്‍ കേസെടുക്കില്ലെന്നും കമല്‍നാഥ് വ്യക്തമാക്കി. നേരത്തെ ഇത്തരത്തില്‍ കേസ് എടുത്തത് ഏറെ വിവാദമായിരുന്നു. ഇനി ഇക്കാര്യം ആവര്‍ത്തിക്കില്ലെന്നും കമല്‍ നാഥ് വ്യക്തമാക്കി.

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഇരുപത്തിയൊമ്പതില്‍ 22 സീറ്റ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. പൊതുഇടങ്ങളില്‍ ആര്‍എസ്എസ് ശാഖകള്‍ കര്‍ശനമായി നിരോധിക്കുമെന്നും മതധ്രുവീകരണത്തെ ശക്തമായി എതിര്‍ക്കുമെന്നും കമല്‍നാഥ് വിശദമാക്കി. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കമല്‍നാഥിന്റെ പരാമര്‍ശം.

ആര്‍എസ്എസിനെ സര്‍ക്കാര്‍ ഇടങ്ങളില്‍ നിന്ന് വിലക്കി കേന്ദ്ര നിയമമുണ്ട്. അത് മധ്യപ്രദേശില്‍ പ്രാവര്‍ത്തികമാക്കും. എല്ലാവരും ഓരോ മതങ്ങളില്‍ വിശ്വസിക്കുന്നവരാണ്. വിശ്വാസത്തെ രാഷ്ട്രീയവത്കരിക്കുന്നത് ശരിയായ രീതിയല്ലെന്നും കമല്‍നാഥ് വ്യക്തമാക്കി.

Exit mobile version