പഠിക്കാനായി വിദ്യാര്‍ത്ഥിനിയെ മുറിക്കുള്ളില്‍ പൂട്ടിയിട്ട് മാതാപിതാക്കള്‍ വിവാഹത്തിന് പോയി; ഫ്‌ളാറ്റിലുണ്ടായ തീപിടുത്തത്തില്‍ പതിനാറുകാരിക്ക് ദാരുണമരണം

പഠിക്കാനായി മുറിക്കുള്ളില്‍ പൂട്ടിയിട്ട പെണ്‍കുട്ടി ഫ്‌ളാറ്റിലുണ്ടായ തീപിടുത്തത്തില്‍ രക്ഷപ്പെടാനാകാതെ വെന്തുമരിച്ചു.

മുംബൈ: മാതാപിതാക്കളുടെ ക്രൂരതയില്‍ വീണ്ടും ഒരു വിദ്യാര്‍ത്ഥിയുടെ ജീവന്‍ കൂടി പൊലിഞ്ഞു. പഠിക്കാനായി മുറിക്കുള്ളില്‍ പൂട്ടിയിട്ട പെണ്‍കുട്ടി ഫ്‌ളാറ്റിലുണ്ടായ തീപിടുത്തത്തില്‍ രക്ഷപ്പെടാനാകാതെ വെന്തുമരിച്ചു. മുറി തുറന്ന് രക്ഷപ്പെടാന്‍ കഴിയാഞ്ഞതാണ് ദുരന്തത്തിന് കാരണമായത്.

മുംബൈയിലെ സബര്‍ബന്‍ ദാദറില്‍ പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടിലെ ഫ്‌ളാറ്റില്‍ ഞായറാഴ്ച്ച ഉച്ചയോടായായിരുന്നു സംഭവം. ശ്രാവണി ചവാന്‍ എന്ന പതിനാറുകാരിയാണ് ദാരുണമായ അപകടത്തിന് ഇരയായത്. പത്താംക്ലാസുകാരിയായ ശ്രാവണിയോട് പഠിക്കാന്‍ ആവശ്യപ്പെട്ട് മുറി പുറത്തുനിന്ന് പൂട്ടിയതിന് ശേഷം മാതാപിതാക്കള്‍ രാവിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയിരുന്നു. ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് ഫ്ളാറ്റ് സമുച്ചയത്തില്‍ തീപിടുത്തമുണ്ടായത്. ഫ്ളാറ്റിലെ എയര്‍ കണ്ടീഷനറിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീയണയ്ക്കാന്‍ മൂന്നു മണിക്കൂറോളം വേണ്ടിവന്നു.

രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ അഗ്നിശമന സേനാ പ്രവര്‍ത്തകര്‍ ശ്രാവണിയെ കണ്ടെത്തി രക്ഷപ്പെടുത്തിയപ്പോഴേക്കും മാരകമായി പൊള്ളലേറ്റിരുന്നു. തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് എത്തിക്കുംമുമ്പ് മരണം സംഭവിച്ചു.

അതേസമയം, പെണ്‍കുട്ടിയുടെ മുറിയില്‍ നിന്ന് ഒഴിഞ്ഞ മണ്ണെണ്ണക്കുപ്പിയും കണ്ടെടുത്തിരുന്നു. ഇത് എങ്ങനെ മുറിയിലെത്തിയെന്നതിനെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. പോലീസ് ഉദ്യോഗസ്ഥനാണ് ശ്രാവണിയുടെ പിതാവ്.

Exit mobile version