‘ഗുണ്ടായിസം ഇവിടെ നടക്കില്ല’! പോളിങ് ദിവസം മനേകാ ഗാന്ധിയും എതിര്‍ സ്ഥാനാര്‍ത്ഥിയും തമ്മില്‍ വാക്കുതര്‍ക്കം, വൈറല്‍ വീഡിയോ

കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ മനേകാ ഗാന്ധിയും മഹാഗഡ്ബന്ധന്‍ സ്ഥാനാര്‍ഥിയായ സോനു സിങ്ങും തമ്മിലാണ് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത്.

സുല്‍ത്താന്‍പുര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആറാംഘട്ട വോട്ടെടുപ്പിനിടെ ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പുരില്‍ സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ വാക്കു തര്‍ക്കം. കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ മനേകാ ഗാന്ധിയും മഹാഗഡ്ബന്ധന്‍ സ്ഥാനാര്‍ഥിയായ സോനു സിങ്ങും തമ്മിലാണ് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത്. ഇന്നു രാവിലെ പോളിങ് ആരംഭിച്ചശേഷമാണ് വാക്കുതര്‍ക്കമുണ്ടായത്.

എതിര്‍ സ്ഥാനാര്‍ത്ഥി സോനുവിന്റെ അണികള്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ചാണു മനേകാ ഗാന്ധി രംഗത്തെത്തിയത്. ഇക്കാര്യം സമ്മതിച്ചുകൊടുക്കാന്‍ സോനുവും തയ്യാറാകാതെ വന്നപ്പോഴാണു വാക്കുതര്‍ക്കമുണ്ടായത്.

‘ഗുണ്ടായിസം ഇവിടെ നടക്കില്ല’ എന്നു മനേകാ ഗാന്ധി സോനുവിനോടു പറയുന്ന വീഡിയോ കാണാം. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച സോനു, താന്‍ എന്താണു തെറ്റായി ചെയ്തതെന്നു ചോദിക്കുന്നതും വീഡിയോയില്‍ ഉണ്ട്. തുടര്‍ന്ന് സോനുവിന്റെ ഒപ്പമുണ്ടായിരുന്നവര്‍ മുദ്രാവാക്യം വിളിക്കുകയും അതിനുശേഷം ഇരുകൂട്ടരും പിരിഞ്ഞുപോകുകയും ചെയ്തു.

പിലിഭത്തിലെ സിറ്റിങ് എംപിയായ മനേകാ ഗാന്ധി ഇത്തവണ മത്സരിക്കുന്നതു മകന്‍ വരുണ്‍ ഗാന്ധിയുടെ സിറ്റിങ് സീറ്റായ സുല്‍ത്താന്‍പുരിലാണ്. ഉത്തര്‍പ്രദേശിലെ 14 ലോക്സഭാ സീറ്റുകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

Exit mobile version