കെജരിവാളിന്റെ കരണത്തടിച്ചത് മോഡി ഭക്തന്‍ തന്നെ; സ്ഥിരീകരിച്ചത് അക്രമിയുടെ ഭാര്യ!

സ്‌പെയര്‍ പാര്‍ട്‌സ് കട നടത്തുന്ന സുരേഷ് എന്ന 33കാരനാണ് കെജരിവാളിനെ അടിച്ചത്.

ന്യൂഡല്‍ഹി: റോഡ് ഷോയ്ക്കിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ മുഖത്ത് അടിച്ചത് കടുത്ത മോഡി ഭക്തനെന്ന് ആം ആദ്മി നേതാവും ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ. അക്രമിയുടെ ഭാര്യ തന്നെ സ്ഥിരീകരിച്ചുവെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ അക്രമി ആം ആദ്മി പിന്തുണക്കാരനാക്കുവാന്‍ പോലീസ് ശ്രമം നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

”അക്രമിയുടെ ഭാര്യ തന്നെ അയാള്‍ മോഡി ഭക്തനാണെന്ന് പറയുന്നു. എന്നാല്‍ പോലീസ് അവകാശപ്പെടുന്നത് അയാള്‍ ആം ആദ്മി പ്രവര്‍ത്തകനാണെന്നാണ്. പോലീസ് ബിജെപിയുടെ കൈയ്യിലാകുമ്പോള്‍ അതെല്ലാം എളുപ്പമാണല്ലോ”- സിസോദിയ ട്വിറ്ററില്‍ കുറിച്ചു. തെരഞ്ഞെടുപ്പ് റോഡ് ഷോയ്ക്കിടെയായിരുന്നു കെജരിവാളിന് നേരെ യുവാവ് ആക്രമണം നടത്തിയത്. തുറന്ന ജീപ്പില്‍ സഞ്ചരിക്കുകയായിരുന്ന കെജരിവാളിന്റെ മുഖത്തടിയ്ക്കുകയായിരുന്നു ഇയാള്‍.

സ്‌പെയര്‍ പാര്‍ട്‌സ് കട നടത്തുന്ന സുരേഷ് എന്ന 33കാരനാണ് കെജരിവാളിനെ അടിച്ചത്. ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇയാളെ കൂട്ടം ചേര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും പോലീസെത്തി രക്ഷപ്പെടുത്തുകയായിരുന്നു. സുരേഷ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.

Exit mobile version