ധിക്കാരിയും അഹങ്കാരിയുമാണ് മോഡി; ബിജെപിയുടെ ആ വലിയ തെറ്റിന്റെ ഫലമാണ് പുല്‍വാമ ആക്രമണം; മോഡിക്കും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് രാജ് ബബ്ബര്‍

ജയ്ഷെ തലവന്‍ മസൂദ് അസറിനെ വിട്ടയച്ചത് എന്‍ഡിഎ സഖ്യത്തിന്റെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ആണെന്നും ആ തെറ്റിന്റെ ഫലമാണ് പുല്‍വാമ ആക്രമണത്തിലൂടെ ഉണ്ടായതെന്നും രാജ് ബബ്ബര്‍

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ ബിജെപിയുടെ ആ വലിയ തെറ്റാണെന്നും ആക്രമണത്തിന്റെ ഉത്തരവാദിത്വം ബിജെപിക്ക് മാത്രമാണെന്നും കോണ്‍ഗ്രസ് നേതാവ് രാജ് ബബ്ബര്‍. 1999 ല്‍ ജയ്ഷെ തലവന്‍ മസൂദ് അസറിനെ വിട്ടയച്ചത് എന്‍ഡിഎ സഖ്യത്തിന്റെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ആണെന്നും ആ തെറ്റിന്റെ ഫലമാണ് പുല്‍വാമ ആക്രമണത്തിലൂടെ ഉണ്ടായതെന്നും രാജ് ബബ്ബര്‍ പറഞ്ഞു.

ധിക്കാരിയും അഹങ്കാരിയുമാണ് മോഡി. കോണ്‍ഗ്രസിനെ അസ്വസ്ഥപ്പെടുത്തിയാല്‍ എന്ത് പ്രതിഫലമാണ് നിങ്ങള്‍ക്ക് ലഭിക്കുക? മസൂദ് അസറിനെ മോചിപ്പിച്ചത് നിങ്ങളാണ്. നിങ്ങള്‍ ചെയ്ത് ആ കുറ്റത്തിന്റെ ഫലമാണ് പാര്‍ലമെന്റ് ആക്രമണവും പുല്‍വാമ ആക്രമണവും.

മസൂദ് അസ്‌റിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത് മുന്‍ യുപിഎ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ നേട്ടം കൊണ്ടാണെന്നും മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ കൊണ്ടുവന്ന വിദേശനയങ്ങളാണ് അതിന് കാരണമായതെന്നും എന്നാല്‍ ബിജെപി സര്‍ക്കാര്‍ അത് അവരുടെ നേട്ടമായി ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുകയാണെന്നും മോഡിയുടെ പ്രധാനമന്ത്രി പദത്തിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞെന്നും ബബ്ബര്‍ പറഞ്ഞു.

ബിജെപിക്ക് അവരുടേതായി ഉയര്‍ത്തിക്കാന്‍ ഒരു നേട്ടങ്ങളും ഇല്ല. അവര്‍ ചെയ്തെന്ന് അവകാശപ്പെടുന്ന വികസനങ്ങളെല്ലാം തുടങ്ങി വെച്ചത് കോണ്‍ഗ്രസ് സര്‍ക്കാരാണെന്നും രാജ് ബബ്ബര്‍ അവകാശപ്പെട്ടു.

Exit mobile version