‘ചൗക്കിദാര്‍ ചോര്‍ ഹേ’ പരാമര്‍ശം; മാപ്പ് പറഞ്ഞത് സുപ്രീംകോടതിയോട്, ബിജെപിയോടോ മോഡിയോടോ അല്ലെന്ന് രാഹുല്‍ ഗാന്ധി

കാവല്‍ക്കാരന്‍ കള്ളനാണ് എന്നത് സത്യമാണെന്നും മോഡിക്കെതിരെയുള്ള ഈ മുദ്രാവാക്യം ഇനിയും ഉയര്‍ത്തുമെന്നും രാഹുല്‍ വ്യക്തമാക്കി.

ന്യൂഡല്‍ഹി: ചൗക്കിദാര്‍ ചോര്‍ ഹേ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞത് സുപ്രീംകോടതിയോടാണെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മാപ്പ് പറഞ്ഞത് മോഡിയോടോ ബിജെപിയോടോ അല്ലെന്ന് രാഹുല്‍ പറയുന്നു. റാഫേല്‍ ഇടപാടിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ‘ചൗക്കിദാര്‍ ചോര്‍ ഹേ’ എന്ന് വിശേഷിപ്പിച്ചത്. സംഭവത്തില്‍ സുപ്രീംകോടതിയില്‍ മാപ്പും പറഞ്ഞിരുന്നു.

കാവല്‍ക്കാരന്‍ കള്ളനാണ് എന്നത് സത്യമാണെന്നും മോഡിക്കെതിരെയുള്ള ഈ മുദ്രാവാക്യം ഇനിയും ഉയര്‍ത്തുമെന്നും രാഹുല്‍ വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. സുപ്രീംകോടതിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തിനാണ് മാപ്പ് പറഞ്ഞത്. അല്ലാതെ ബിജെപിയോടോ മോഡിയോടോ അല്ലെന്ന് രാഹുല്‍ തുറന്നടിച്ചു.

മോഡിക്ക് രാജ്യത്തെ കുറിച്ചു പദ്ധതികളില്ല. തൊഴില്‍ ഇല്ലായ്മയാണ് രാജ്യത്തെ പ്രധാന വിഷയം എന്നാല്‍ അതേക്കുറിച്ചു മോഡിക്ക് ഒന്നും പറയാനില്ല. സൈന്യം നരേന്ദ്ര മോഡിയുടെ സ്വകാര്യ സ്വത്തല്ലെന്നും രാഹുല്‍ തുറന്നടിച്ചു. യുപിഎ കാലത്ത് മിന്നലാക്രമണം നടത്തിയത് കോണ്‍ഗ്രസ് അല്ല, സൈന്യമാണെന്നും രാഹുല്‍ വിശദമാക്കി. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക രാജ്യത്തെ തകര്‍ന്നു നില്‍ക്കുന്നവര്‍ക്ക് വേണ്ടിയാണെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version