ഇത്തവണ തെരഞ്ഞെടുപ്പില്‍ മോഡി ഔട്ടാകും; സൈന്യം മോഡിയുടെ സ്വകാര്യ സ്വത്തല്ല, മോഡി ഇന്ത്യന്‍ സൈന്യത്തെ അപമാനിക്കുന്നു; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പുറത്താകുമെന്ന് ഉറപ്പായെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോഡി വിചാരിക്കുന്നതു പോലെ അദ്ദേഹത്തിന്റെ സ്വകാര്യസ്വത്തല്ല കര-വ്യോമ-നാവികസേനകളെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

അതേസമയം ഇന്ത്യയുടെ പ്രധാന വിഷയങ്ങളായ തൊഴിലില്ലായ്മയെ കുറിച്ച് അദ്ദേഹത്തിന് ഒന്നും പറയാനില്ല എന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. പ്രതിവര്‍ഷം രണ്ടുകോടി തൊഴിലുകള്‍ നല്‍കുമെന്ന് രാജ്യത്തെ യുവാക്കള്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു. അത് എവിടയെന്ന് രാജ്യം പ്രധാനമന്ത്രിയോട് ചോദിക്കുകയാണ്. തൊഴിലുകളെ കുറിച്ചോ കര്‍ഷകരെ കുറിച്ചോ പ്രധാനമന്ത്രി ഒരക്ഷരം മിണ്ടുന്നില്ല. ഒന്നും പറയാനില്ലാത്തതു കൊണ്ടാണ് ഈ മൗനമെന്നും രാഹുല്‍ പറഞ്ഞു.

അതേസമയത്ത് യുപിഎ കാലത്തും സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്നിട്ടുണ്ട്. എന്നാല്‍ അതെല്ലാം വീഡിയോ ഗെയിമിലായിരിക്കും എന്ന് മോഡി പറയുമ്പോള്‍ അദ്ദേഹം അപമാനിക്കുന്നത് കോണ്‍ഗ്രസിനെയല്ല മറിച്ച് സൈന്യത്തെയാണ്-രാഹുല്‍ വിമര്‍ശിച്ചു.

സുപ്രീം കോടതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പരാമര്‍ശം നടത്തിയതിന് മാപ്പ് പറഞ്ഞിരുന്നു. ബിജെപിയോടോ മോഡിയോടോ മാപ്പ് പറഞ്ഞിട്ടില്ല. കാവല്‍ക്കാരന്‍ കള്ളനാണെന്ന(ചൗക്കീദാര്‍ ചോര്‍ ഹേ)ത് കോണ്‍ഗ്രസിന്റെ പ്രചാരണായുധമായിരിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. ആഗോള ഭീകരന്‍ മസൂദ് അസറിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണം. എന്നാല്‍ ആരാണ് അസറിനെ പാകിസ്താനിലേക്ക് തിരിച്ചയച്ചത്? ആരാണ് ഭീകരവാദത്തിനു മുന്നില്‍ മുട്ടുമടക്കിയതും അസറിനെ വിട്ടയച്ചതും. കോണ്‍ഗ്രസ് ആയിരുന്നില്ല ബി ജെ പി സര്‍ക്കാരായിരുന്നു അങ്ങനെ ചെയ്തതെന്നും രാഹുല്‍ പറഞ്ഞു.

Exit mobile version