തമിഴ്‌നാട്ടില്‍ എന്‍ഐഎ റെയ്ഡ് തുടരുന്നു; 65ലധികം മലയാളികള്‍ നിരീക്ഷണത്തില്‍

മലയാളികള്‍ അടക്കം പങ്കെടുത്ത തൗഹീദ് ജമാഅത്തിന്റെ മധുരയിലെയും നാമക്കലിലെയും യോഗ വിവരങ്ങള്‍ എന്‍ഐഎക്ക് ലഭിച്ചിട്ടുണ്ട്.

ചെന്നൈ: കേരളത്തിലെ പാലക്കാട്, കോസര്‍കോട് ജില്ലയ്ക്ക് പുറമെ തമിഴ്‌നാട്ടിലും എന്‍ഐഎ റെയ്ഡ് തുടരുന്നു. തമിഴ്‌നാട്ടിലെ തൗഹീദ് ജമാഅത്തുമായി ബന്ധം പുലര്‍ത്തുന്ന 65 ലധികം മലയാളികള്‍ എന്‍ഐഎയുടെ നിരീക്ഷണത്തിലാണ്. റെയ്ഡില്‍ സഹ്രാന്‍ ഹാഷ്മിന്റെ വീഡിയോകള്‍ പിടിച്ചെടുത്തു. മലയാളികള്‍ അടക്കം പങ്കെടുത്ത തൗഹീദ് ജമാഅത്തിന്റെ മധുരയിലെയും നാമക്കലിലെയും യോഗ വിവരങ്ങള്‍ എന്‍ഐഎക്ക് ലഭിച്ചിട്ടുണ്ട്.

കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും യുവാക്കളെ ആശയത്തിലേക്ക് അടുപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന സഹ്രാന്‍ ഹാഷ്മിന്റെ വീഡിയോ തെളിവുകളാണ് റെയ്ഡില്‍ നിന്ന് പിടിച്ചെടുത്തത്. കോയമ്പത്തൂര്‍, ചെന്നൈ എന്നിവടങ്ങളിലെ റെയ്ഡില്‍ നിന്നാണ് രേഖകള്‍ പിടിച്ചെടുത്തത്.

കേരളത്തില്‍ നിന്നുള്ള അന്വേഷണ സംഘം പരിശോധന തുടരുകയാണ്. ഐഎസ് ബന്ധമാരോപിച്ച് കഴിഞ്ഞ ദിവസം കൊച്ചിയില്‍ പിടിയിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്. അറസ്റ്റിലായ റിയാസ് അബൂബക്കറിനെ കൂടുതല്‍ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു തമിഴ്‌നാട്ടിലെ റെയ്ഡ്. ദേശീയ അന്വേഷണ ഏജന്‍സിയുടെ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്.

കുംഭകോണം, രാമനാഥപുരം, തഞ്ചാവൂര്‍ കാരയ്ക്കല്‍ അടക്കം
എസ്ഡിപിഐയുടേയും പോപ്പുലര്‍ ഫ്രണ്ടിന്റെയും തൗഹീദ് ജമാഅത്തിന്റെ ഓഫീസുകളില്‍ മണിക്കൂറുകളോളം കഴിഞ്ഞ ദിവസം പരിശോധന നടന്നു.

കേരളത്തിലും തമിഴ്‌നാട്ടിലും ഉള്‍പ്പടെ സ്‌ഫോടന പരമ്പര നടത്താന്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നതായി എന്‍ഐഎയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇക്കാലയളവില്‍ തമിഴ്‌നാട്ടില്‍ സംശയാസ്പതമായി വന്ന് പോയ ശ്രീലങ്കന്‍ സ്വദേശികളെക്കുറിച്ചും പരിശോധിക്കുന്നുണ്ട്.

Exit mobile version