നീണ്ട പതിനാറ് വര്‍ഷത്തെ ജയില്‍വാസം; ഒടുവില്‍ ഭഗവത്ഗീതയുമായി പാകിസ്താന്‍ പൗരന് മടക്കം

വാരണാസി: പതിനാറുവര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം പാകിസ്താന്‍ പൗരന്‍ ഭഗവദ്ഗീതയുമായി സ്വന്തം രാജ്യത്തേക്ക് മടങ്ങി. പാകിസ്താനില്‍ നിന്നുമുള്ള ജലാലുദ്ദീന്‍ എന്നയാള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പോലീസ് പിടിയിലാവുന്നത്. വാരണാസിയിലെ കന്റോണ്‍മെന്റ് ഏരിയയുടെയും മറ്റ് ചില പ്രദേശങ്ങളുടെയും ഭൂപടവും സംശയാസ്പദമായ രേഖകളും ജലാലുദ്ദീന്റെ കൈയ്യില്‍ നിന്നും കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. പിന്നീട് 16 വര്‍ഷത്തേക്ക് ഇയാളെ തടവിന് വിധിക്കുകയായിരുന്നു.

അറസ്റ്റ് ചെയ്യുന്ന സമയത്ത് ജലാലുദ്ദീന്റെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞതേയുണ്ടായിരുന്നുള്ളു. പിന്നീട് ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംഎംയും ഇലക്ട്രീഷന്‍ കോഴ്‌സും ജലാലുദ്ദീന്‍ പൂര്‍ത്തിയാക്കി. മൂന്നുവര്‍ഷത്തോളം ജയിലിലെ ക്രിക്കറ്റ് ലീഗിന്റെ അമ്പെയറും ആയിരുന്നു. ജയില്‍ മോചിതനായ ജലാലുദ്ദീനെ ലോക്കല്‍ പോലീസിന് കൈമാറിയപ്പോള്‍ ഭഗവത്ഗീതയും കൂടെ എടുക്കുകയായിരുന്നു. വാഗാ അട്ടാരി ബോഡറില്‍ വെച്ച് ബന്ധപ്പെട്ട അധികാരികള്‍ക്ക് ജലാലുദ്ദീനെ കൈമാറും.

Exit mobile version