ഭഗവത് ഗീത രാജ്യത്തിന്റെ ദേശീയ ഗ്രന്ഥമായി പ്രഖ്യാപിക്കണം: വിഎച്ച്പി

ന്യൂഡല്‍ഹി: ഭഗവത് ഗീതയെ രാജ്യത്തിന്റെ ദേശീയ ഗ്രന്ഥമായി പ്രഖ്യാപിക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത്. വിഎച്ച്പിയുടെ സഹോദര സംഘടനയായ വിശ്വ ഗീത സന്‍സ്ഥാന്‍ ഈ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരെ കാണുമെന്ന് ദേശീയ മാധ്യമമായ ഔട്ട്‌ലുക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

എല്ലാ വീടുകളിലും ഗീത വിതരണം ചെയ്യുവാനും സംഘടനക്ക് ആലോചനയുണ്ട്. ‘മഥുര വൃന്ദാവനിലും മറ്റു ചില സ്ഥലങ്ങളിലും ഞങ്ങള്‍ പരിപാടികള്‍ നടത്തുകയുണ്ടായി. ഇതിനോടകം തന്നെ ഞങ്ങള്‍ ഭഗവത് ഗീതയുടെ നാലായിരത്തോളം കോപ്പികള്‍ വിതരണം ചെയ്തു.’ വിശ്വ ഹിന്ദു സന്‍സ്ഥാന്റെ സെക്രട്ടറിയും വക്താവുമായ സൗരഭ് ത്രിപാഠി പറഞ്ഞു.

ആരെയും നിര്‍ബന്ധിച്ച് ഗീത വായിപ്പിക്കില്ലെന്നും ഗീതയെ ഒരു മത ഗ്രന്ഥത്തിനപ്പുറം ഒരു ഉത്കൃഷ്ട സ്വഭാവ മാതൃക പരിചയപ്പെടുത്തുന്ന ഗ്രന്ഥമായാണ് തങ്ങള്‍ കാണുന്നതെന്ന് ന്യൂനപക്ഷ സ്ഥാപനങ്ങളിലും ഗീത പഠിപ്പിക്കാന്‍ ആവശ്യപ്പെടുമോ എന്ന ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു.

‘ഞങ്ങള്‍ ഗീതയെ ഒരു മത ഗ്രന്ഥമായി കാണുന്നില്ല. മാനവ സമൂഹത്തിന് ആകെ ഉപകാരപ്പെടുന്ന മനുഷ്യ സ്വഭാവങ്ങളെയും മനുഷ്യരുടെ ചുമതലകളെയും പ്രതിപാദിക്കുന്ന പുസ്തകമാണ് ഇത്. കുറച്ച് വര്‍ഷം മുന്‍പ് ഒരു സ്‌കൂളില്‍ നടന്ന ഗീതയെക്കുറിച്ച മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയത് ഒരു മുസ്ലിം പെണ്‍കുട്ടിക്കായിരുന്നു.’ – സൗരഭ് ത്രിപാഠി പറഞ്ഞു.

വിദ്യാര്‍ഥികളോടും സമൂഹത്തോടും തങ്ങള്‍ക്കുള്ള ബാധ്യതകള്‍ മനസ്സിലാക്കാന്‍ എല്ലാ അധ്യാപകരോടും ഭഗവത് ഗീത വായിക്കാനും സംഘടന വാര്‍ത്താകുറിപ്പില്‍ ആഹ്വാനം ചെയ്തു. സര്‍ക്കാര്‍ ഓഫീസുകളില്‍ ഭഗവത് ഗീത വായിക്കുന്ന ‘ഗീത പഖ്വാര’ സംഘടിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

Exit mobile version