ഘര്‍ വാപ്സി; നൂറോളം ക്രിസ്ത്യാനികളെ കത്തുന്ന കല്‍ക്കരിയിലൂടെ നടത്തിച്ചു, ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം

മാര്‍ച്ച് ആദ്യവാരം ഘര്‍ വാപ്സി എന്ന പേരില്‍ നടത്തിയ ചടങ്ങില്‍ 60 സ്ത്രീകളടക്കം 100 പേരെ കനലിലൂടെ നഗ്‌നപാദരായി നടത്തിച്ച് മതംമാറ്റി.

റാഞ്ചി: നൂറോളം ക്രിസ്ത്യാനികളെ കത്തുന്ന കല്‍ക്കരിയിലൂടെ നടത്തിച്ച് ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. ജാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ച് ജില്ലയിലാണ് സംഭവം. തീവ്രഹിന്ദുത്വ സംഘടനകളായ ആര്‍എസ്എസ്, വിഎച്ച്പി എന്നിവയുടെ നേതൃത്വത്തില്‍ ഘര്‍ വാപ്സി എന്നപേരില്‍ സംസ്ഥാന വ്യാപകമായി നിരവധി മതപരിവര്‍ത്തന ക്യാമ്പുകള്‍ നടത്തുന്നുണ്ടെന്നാണ് അറിയുന്നത്.

ബാര്‍ഹെത് ബ്ലോക്കിലെ സിന്ദ്രി ഗ്രാമത്തില്‍ ജീല്‍പൂജയ്ക്കിടെയാണ് പുരുഷന്മാരും സ്ത്രീകളും എരിയുന്ന കനലിലൂടെ നടന്നത്. മാര്‍ച്ച് ആദ്യവാരം ഘര്‍ വാപ്സി എന്ന പേരില്‍ നടത്തിയ ചടങ്ങില്‍ 60 സ്ത്രീകളടക്കം 100 പേരെ കനലിലൂടെ നഗ്‌നപാദരായി നടത്തിച്ച് മതംമാറ്റി. 70ഓളം ക്രിസ്ത്യന്‍ കുടുംബങ്ങളാണ് ഇവിടെ ഹിന്ദുമതം സ്വീകരിച്ചത്. കൂടാതെ ഇത്തരം ചടങ്ങുകളില്‍ നൂറുകണക്കിന് ആദിവാസികളെയും ക്രിസ്തുമതത്തില്‍ നിന്ന് ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിക്കുന്നുണ്ട്.

ഗിരി വനവാസി കല്യാണ്‍ പരിഷത്ത് എന്ന സംഘടനയാണ് സാഹിബ്ഗഞ്ച് ജില്ലയില്‍ നടന്ന ക്യാമ്പിന്റെ സംഘാടകര്‍. സ്വയം ശുദ്ധീകരിക്കാനും സനാതന ധര്‍മം സ്വീകരിക്കാനുമാണ് കല്‍ക്കരി കത്തിച്ച് അതിലൂടെ നടന്നതെന്ന് ഗിരി വനവാസി കല്യാണ്‍ പരിഷത്ത് ജില്ലാ പ്രസിഡന്റ് ശീതള്‍ ബാബ പറഞ്ഞു.

അതേസമയം, വിഎച്ച്പിക്ക് ഇതുമായി ബന്ധമില്ലെന്ന് ദേശീയ വക്താവ് വിനോദ് ബന്‍സാല്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. സംഘപരിവാര്‍ അനുബന്ധ സംഘടനകള്‍ ധാരാളം ഘര്‍ വാപ്‌സി ക്യാമ്പ് നടത്താറുണ്ടെങ്കിലും അതിന്റെ സ്വഭാവം ഇങ്ങനെയല്ല എന്നാണ് ബന്‍സാല്‍ പ്രതികരിച്ചത്.

Exit mobile version