അല്ലാഹുവേ മോഡിയെ ഞങ്ങള്‍ക്ക് തരൂ…! മോഡി ആയിരുന്നെങ്കില്‍ പെട്രോള്‍ 50 രൂപയ്ക്കും ചിക്കന്‍ 150 രൂപയ്ക്കും ലഭിച്ചേനെ; വൈറലായി പാകിസ്ഥാനിയുടെ വാക്കുകള്‍

ഇസ്ലാമാബാദ്: ‘അല്ലാഹുവേ മോഡിയെ ഞങ്ങള്‍ക്ക് തരൂ.., അദ്ദേഹത്തിന് ഞങ്ങളുടെ രാജ്യം മികച്ചതാക്കാന്‍ കഴിയും’… പാകിസ്ഥാന്‍ സ്വദേശിയുടെ വാക്കുകളാണ് സോഷ്യലിടത്ത് വൈറലാകുന്നത്. പാകിസ്ഥാന്‍ യൂട്യൂബര്‍ സന അംജദ് ആണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

പാക്കിസ്ഥാനില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാറിനെ വിമര്‍ശിച്ചാണ് പാക്കിസ്ഥാനിയുടെ പ്രതികരിക്കുന്നത്. താന്‍ മോഡിയുടെ ഭരണത്തിന് കീഴില്‍ ജീവിക്കാന്‍ തയ്യാറാണ്, അദ്ദേഹം മഹാനാണെന്നും വീഡിയോയില്‍ പറയുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് പാക്കിസ്ഥാന്‍ ഭരിക്കുന്നതെങ്കില്‍ ന്യായമായ വിലയ്ക്ക് സാധനങ്ങള്‍ വാങ്ങാന്‍ കഴിയുമായിരുന്നു എന്നും അയാള്‍ പറഞ്ഞു.

മുന്‍ മാധ്യമപ്രവര്‍ത്തക കൂടിയാണ് സന അംജാദ്. പാക് തെരുവില്‍ ‘പാകിസ്ഥാന്‍ സേ സിന്ദാ ഭാഗോ ചാഹേ ഇന്ത്യ ചലേ ജാവോ’ (പാക്കിസ്ഥാനില്‍ നിന്ന് രക്ഷപ്പെടുക, അത് ഇന്ത്യയിലേക്കാണെങ്കിലും) എന്ന മുദ്രാവാക്യം ഉയരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യമായിരുന്നു സന ചോദിച്ചത്.

ഞാന്‍ പാക്കിസ്ഥാനില്‍ ജനിച്ചില്ലായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നുവെന്നായിരുന്നു ആദ്യം ലഭിച്ച മറുപടി. വിഭജനം സംഭവിച്ചില്ലായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗഹിക്കുന്നു. അങ്ങനെയെങ്കില്‍ തനിക്കും സഹവാസികള്‍ക്കും മിതമായ വിലയ്ക്ക് അവശ്യസാധനങ്ങള്‍ വാങ്ങാനും കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാനും കഴിയുമായിരുന്നു. തക്കാളി കിലോയ്ക്ക് 20 രൂപയ്ക്കും ചിക്കന്‍ കിലോ 150 രൂപയ്ക്കും പെട്രോള്‍ 50 രൂപയ്ക്കും വാങ്ങാന്‍ ഞങ്ങള്‍ക്ക് കഴിയുമായിരുന്നു. നമുക്ക് ഇവിടെ ഒരു ഇസ്ലാമിസ്റ്റ് രാജ്യം ലഭിച്ചു, പക്ഷെ ഇവിടെ ഇസ്ലാമിനെ സ്ഥാപിക്കാന്‍ നമുക്കായില്ല.


നരേന്ദ്ര മോഡിയെ അല്ലാതെ മറ്റാരെയും ആഗ്രഹിക്കുന്നില്ല. നമ്മളേക്കാള്‍ ഏറെ മികച്ചയാളാണ് മോഡി. അദ്ദേഹത്തെ ജനങ്ങള്‍ ബഹുമാനിക്കുകയും പിന്തുണക്കുകയും ചെയ്യുന്നു. നമുക്ക് നരേന്ദ്ര മോഡി ഉണ്ടായിരുന്നെങ്കില്‍ നവാസ് ഷെരീഫിനെയോ ബേനസീറിനെയോ ഇമ്രാന്‍ ഖാനേയോ പര്‍വേഷ് മുഷ്‌റഫിനെയോ ആവശ്യമില്ലായിരുന്നു.

നമുക്ക് വേണ്ടത് മോഡിയെ മാത്രമാണ്, അദ്ദേഹത്തിന് മാത്രമേ രാജ്യത്തെ ഇത്തരം പ്രശ്‌നങ്ങളെ നേരിടാന്‍ കഴിയൂ. ഇന്ത്യ ഇപ്പോള്‍ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ്, നമ്മള്‍ എവിടെയാണ് നില്‍ക്കുന്നത്- അവതാരകയോട് അയാള്‍ ചോദിക്കുന്നു.

മോഡിയെ നമുക്ക് നല്‍കാനും അദ്ദേഹം നമ്മുടെ രാജ്യം ഭരിക്കാനും സര്‍വ്വശക്തനോട് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. പാക്കിസ്ഥാനികള്‍ ഇന്ത്യയുമായി രാജ്യത്തെ താരതമ്യം ചെയ്യുന്നത് നിര്‍ത്തണം, രണ്ട് രാജ്യങ്ങളും തമ്മില്‍ താരതമ്യത്തിന് ഒരു കാര്യവുമില്ല എന്നാണ് അദ്ദേഹംം പറയുന്നത്.

Exit mobile version