കാണാതായ പത്താം ക്ലാസുകാരിയുടെ മൃതദേഹം കിണറ്റില്‍, വിശദമായ തെരച്ചിലില്‍ മറ്റൊരു പെണ്‍കുട്ടിയുടെ അസ്ഥികൂടവും; ദുരൂഹത തുടരുന്നു

ഈ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ സീരിയല്‍ കില്ലറുടെ സാന്നിധമുണ്ടെന്ന് പോലീസിന് സംശയമുണ്ട്

ഹൈദരാബാദ്: കഴിഞ്ഞ വ്യാഴായ്ച കാണാതായ പത്താം ക്ലാസുകാരിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. ഇതേ കിണറ്റില്‍ നിന്ന് മറ്റൊരു പെണ്‍കുട്ടിയുടെ അസ്ഥികൂടവും കണ്ടെത്തി. തെലങ്കാനയിലെ യാതാരി-ഭൂവനഗിരി ജില്ലയിലെ ഹജിപ്പൂരിലെ ഒരു കിണറ്റില്‍ നിന്നാണ് പത്താം ക്ലാസുകാരിയുടെ മൃതദേഹവും ഒരു പെണ്‍കുട്ടിയുടെ അസ്ഥികൂടവും കണ്ടെത്തിയത്.

പത്താം ക്ലാസുകാരി ക്ലാസ് കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്താതിരുന്നതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം ഉപയോഗ ശൂന്യമായ കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. ഇതേ കിണറ്റില്‍ വീണ്ടും പരിശോധിച്ചപ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയത്. പത്താംക്ലാസുകാരി ബലാത്സംഗത്തിന് ഇരയായതായി റിപ്പോര്‍ട്ടുണ്ട്.

കണ്ടെത്തിയ അസ്ഥികൂടം പതിനെട്ടുകാരിയായ പെണ്‍കുട്ടിയുടെതാണെന്നാണ് സൂചന. ഈ പെണ്‍കുട്ടി കാമുകന്റെ കൂടെ ഒളിച്ചോടി പോയതാണെന്ന് കരുതി വീട്ടുകാര്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നില്ല. ഈ കിണര്‍ സ്ഥിതിചെയ്യുന്ന പറമ്പിന്റെ ഉടമയെയും, ഒരു ലിഫ്റ്റ് മെക്കാനിക്കിനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.ഈ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ സീരിയല്‍ കില്ലറുടെ സാന്നിധ്യമുണ്ടെന്ന് പോലീസിന് സംശയമുണ്ട്.

Exit mobile version