‘കേരളത്തിലും ബംഗാളിലും ബിജെപിക്കാര്‍ വോട്ട് തേടി പോയാല്‍ ജീവനോടെ തിരിച്ചെത്തുമെന്ന് ഉറപ്പില്ല’; നരേന്ദ്രമോഡി

ജീവന്‍ പണയം വെച്ചാണ് ബിജെപികാര്‍ പ്രവര്‍ത്തക്കുന്നതെന്നും വോട്ടു തേടി വീട്ടില്‍ നിന്നിറങ്ങുന്ന പ്രവര്‍ത്തകര്‍ ജീവനോടെ തിരിച്ചെത്തുമെന്ന് ഉറപ്പില്ലെന്നും നരേന്ദ്രമോഡി പറഞ്ഞു

വാരാണസി: കേരളത്തെയും ബംഗാളിനെയും വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. വാരണാസിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മോഡിയുടെ വിമര്‍ശനം. തെരഞ്ഞെടുപ്പില്‍ വിജയം നേടുന്നതിനുള്ള നിര്‍ദ്ദേശം നല്‍കുന്നതിനിടെയാണ് മോഡി കേരളത്തെയും ബംഗാളിനെയും പരാമര്‍ശിച്ചത്. വലിയ വെല്ലുവിളികള്‍ നേരിട്ടാണ് കേരളത്തിലെയും ബംഗാളിലെയും ബിജെപി പാര്‍ട്ടിയുടെ പ്രവര്‍ത്തനം.

ജീവന്‍ പണയം വെച്ചാണ് ബിജെപികാര്‍ പ്രവര്‍ത്തക്കുന്നതെന്നും വോട്ടു തേടി വീട്ടില്‍ നിന്നിറങ്ങുന്ന പ്രവര്‍ത്തകര്‍ ജീവനോടെ തിരിച്ചെത്തുമെന്ന് ഉറപ്പില്ലെന്നും നരേന്ദ്രമോഡി പറഞ്ഞു. കേരളത്തിലും ബംഗാളിലുമുള്ള പ്രവര്‍ത്തകര്‍ ജയിലലടക്കപ്പെടുന്നു. അതേപോലെ അവര്‍ കൊലചെയ്യപ്പെടുന്നു. എന്നാല്‍ വാരണാസിയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടിവരുന്നില്ലെന്നും അതുകൊണ്ടുതന്നെ പരമാവധി വോട്ടുകള്‍ സമാഹരിക്കുന്നതില്‍ വീഴ്ചവരുത്തരുതെന്നും മോഡി വ്യക്തമാക്കി.

വാരാണസിയിലെ ഒരു ബൂത്തിലെങ്കിലും പിന്നോക്കം പോയാല്‍ എത്രവലിയ വിജയം ലഭിച്ചാലും തനിക്ക് സന്തോഷിക്കാനാകില്ലെന്നും മോഡി പ്രവര്‍ത്തകരോട് പറഞ്ഞു. നിങ്ങള്‍ ജനങ്ങളുടെ ഹൃദയത്തില്‍ ഇടം നേടുന്നതില്‍ വിജയിച്ചാല്‍ സ്വാഭാവികമായും പാര്‍ട്ടിയും വിജയം നേടുമെന്നും അദ്ദേഹം പ്രവര്‍ത്തകരോട് പറഞ്ഞു.

അഞ്ച് വര്‍ഷം കൊണ്ട് തന്റെ സര്‍ക്കാര്‍ വലിയ നേട്ടങ്ങളാണ് രാജ്യത്തുണ്ടാക്കിയത്. തന്നെ വാരണാസിയിലെ ജനങ്ങള്‍ എല്‍പ്പിച്ച ചുമതല എല്ലാം നിര്‍വഹിച്ചെന്നും മികച്ച ഭരണം നടത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഭരണവിരുദ്ധ വികാരത്തിന്റെ സൂചനകള്‍ പോലുമില്ലാതെയാണ് തന്റെ സര്‍ക്കാര്‍ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Exit mobile version