മോഡിയുടെ മുഖം മൂടി ഇതുവരെ തിരിച്ചറിഞ്ഞിരുന്നില്ല; മോഡി തരംഗമൊന്നും എവിടെയും കാണാനായില്ല; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് വിജേന്ദര്‍ സിങ്

കഴിഞ്ഞദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്ന വിജേന്ദര്‍ സിങിനെ സൗത്ത് ഡല്‍ഹി മണ്ഡലത്തിലാണ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒരിക്കല്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ദേശീയ ബോക്സിങ് താരവും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ വിജേന്ദര്‍ സിങ്. ‘2014ല്‍ ബിജെപി വലിയ വിജയമാണ് നേടിയത്. എന്നാല്‍, ഒരാളെ പ്രശംസിക്കുമ്പോള്‍ മുഖം മൂടിയ്ക്ക് പിന്നില്‍ എന്താണെന്ന് നിങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയില്ല.’ വിജേന്ദര്‍സിങ് പറയുന്നു. കഴിഞ്ഞ കാലങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ പരസ്പരം അഭിനന്ദിക്കുകയും ഒരുമിച്ച് സെല്‍ഫിയെടുക്കുകയും ചെയ്ത സംഭവത്തെ കുറിച്ച് പരാമര്‍ശിച്ച് സംസാരിക്കുകയായിരുന്നു വിജേന്ദര്‍ സിങ്.

മോഡി ജനങ്ങളോട് കള്ളമാണ് ഇത്രനാളും പറഞ്ഞത്. പാവപ്പെട്ടവരുടെ അക്കൗണ്ടുകളിലേക്ക് 15 ലക്ഷം ഇടുമെന്ന് പറഞ്ഞിരുന്നു. അതിന്റെ വീഡിയോ എന്റെ പക്കലുണ്ട്. അന്ന് പറഞ്ഞ കള്ളം ആളുകള്‍ പ്രത്യേകിച്ച് പാവപ്പെട്ടവര്‍ വിശ്വസിച്ചു. എന്നാല്‍, നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തയാളാണ് മോഡിയെന്ന് തെളിഞ്ഞെന്നും വിജേന്ദര്‍ സിങ് പറഞ്ഞു.

രാഹുലിന്റെ ആശയങ്ങളോട് യോജിക്കുന്നു. തന്റെ ചിന്തകളും കാഴ്ചപ്പാടും കോണ്‍ഗ്രസിനോട് ചേര്‍ന്നു നില്‍ക്കുന്നതാണെന്നും ഭാവിയെ കുറിച്ച് സംസാരിക്കുന്നവരും വിദ്യാഭ്യാസമുള്ളവരുമായ നല്ല നേതാക്കളുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും വിജേന്ദര്‍ സിങ് പറഞ്ഞു.

അതേസമയം, കഴിഞ്ഞദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്ന വിജേന്ദര്‍ സിങിനെ സൗത്ത് ഡല്‍ഹി മണ്ഡലത്തിലാണ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപിയുടെ സിറ്റിങ് എംപിയായ രമേഷ് ബിധൂരിയാണു വിജേന്ദറിന്റെ പ്രധാന എതിരാളി. ഹരിയാന സ്വദേശിയാണ് 33-കാരനായ വിജേന്ദര്‍. ഒളിമ്പിക്‌സിനു പുറമേ 2009-ല്‍ മിലാനില്‍ നടന്ന ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിലും വിജേന്ദര്‍ വെങ്കലം നേടിയിരുന്നു.

Exit mobile version