‘പിഎം നരേന്ദ്ര മോഡി’ സിനിമ സംബന്ധിച്ച കേസ്; സുപ്രീം കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി

സിനിമയുടെ പ്രദര്‍ശനത്തെ നേരത്തേ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിരുന്നു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവിത കഥ പറയുന്ന ബോളിവുഡ് ചിത്രം ‘പിഎം നരേന്ദ്ര മോഡി’ സിനിമ സംബന്ധിച്ച കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ സീല്‍ വെച്ച കവറില്‍ നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കേസ് പരിഗണിക്കാമെന്നാണ് സുപ്രീം കോടതി അറിയിച്ചത്.

നരേന്ദ്ര മോഡിയുടെ ജീവിത കഥ പറയുന്ന ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ അത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാവുമോ എന്നത് സംബന്ധിച്ച റിപ്പോര്‍ട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. സിനിമയുടെ പ്രദര്‍ശനത്തെ നേരത്തേ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിരുന്നു.

ഈ വിലക്ക് ചോദ്യം ചെയ്ത് നിര്‍മ്മാതാക്കള്‍ നല്‍കിയ ഹര്‍ജി പരിശോധിച്ച സുപ്രീം കോടതി സിനിമ കണ്ട് ചട്ടലംഘനം ഉണ്ടോ എന്ന് പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് സിനിമ കണ്ട ശേഷമുള്ള അഭിപ്രായമാണ് ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചത്. ഈ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് കോടതി ഇനി തീരുമാനം എടുക്കുക.

Exit mobile version