കോണ്‍ഗ്രസിന് വോട്ടുചെയ്യുന്നവരെ കണ്ടെത്താന്‍ ബൂത്തുകളില്‍ നരേന്ദ്ര മോഡി ക്യാമറ വെച്ചിട്ടുണ്ട്; ബിജെപിക്ക് വോട്ടു ചെയ്യാത്തവര്‍ക്ക് ജോലി നല്‍കില്ലെന്ന് ബിജെപി നേതാവ്, വിവാദം

ക്യാമറയിലൂടെ നോക്കി ബിജെപിക്ക് വോട്ടു ചെയ്യാത്തവര്‍ ആരാണെന്ന് കണ്ടെത്തി അവര്‍ക്ക് ജോലി നല്‍കില്ലെന്നാണ് നേതാവിന്റെ പ്രസ്താവന.

ദഹോദ്: കോണ്‍ഗ്രസിന് വോട്ടുചെയ്യുന്നവരെ കണ്ടെത്താന്‍ പോളിങ് ബൂത്തുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന അവകാശവാദവുമായി ബിജെപി എംഎല്‍എ. ഗുജറാത്തിലെ ബിജെപി എംഎല്‍എയായ രമേഷ് കത്താറയാണ് വിവാദ പ്രസ്താവന നടത്തിയത്. ബിജെപിക്ക് വോട്ടുചെയ്യാത്തവര്‍ക്ക് ജോലിയും നല്‍കില്ലെന്ന് നേതാവ് പറയുന്നുണ്ട്. പ്രസ്താവന ഇതിനോടകം വിവാദത്തില്‍ കലാശിച്ചിരിക്കുകയാണ്.

ദഹോദിലെ ബിജെപി സ്ഥാനാര്‍ത്ഥി ജസ്വന്ത്സിങ് സുമന്‍ഭായ് ബഹാദോറിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് വിവാദ പ്രസ്താവന നടത്തിയത്. പാര്‍ട്ടി എംഎല്‍എ വോട്ടര്‍മാര്‍ക്കിടയില്‍ ഭയം ജനിപ്പിക്കുന്നതാണ് വാക്കുകളെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏതെങ്കിലും ബൂത്തില്‍ വോട്ട് കുറഞ്ഞാല്‍, തനിക്ക് വോട്ടുചെയ്യാതിരുന്നത് ആരാണെന്ന് കണ്ടെത്താന്‍ പ്രധാനമന്ത്രി മോഡി വരും.

ക്യാമറയിലൂടെ നോക്കി ബിജെപിക്ക് വോട്ടു ചെയ്യാത്തവര്‍ ആരാണെന്ന് കണ്ടെത്തി അവര്‍ക്ക് ജോലി നല്‍കില്ലെന്നാണ് നേതാവിന്റെ പ്രസ്താവന. അദ്ദേഹത്തിന്റെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും സോഷ്യല്‍മീഡിയയും രംഗത്തെത്തിയിട്ടുണ്ട്. ഈ ഭീഷണികള്‍ നിസാരമായി തള്ളിക്കളയാനാകില്ലെന്ന് ആര്‍ജെഡി ട്വീറ്റ് ചെയ്തു. നിസ്സഹായരായ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി വോട്ടുചെയ്യിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ഉയരുന്ന ആരോപണം.

Exit mobile version