ഷൂ ഇടാനുള്ള ക്യാരി ബാഗിന് മൂന്നു രൂപ ഈടാക്കി; ബാറ്റയ്ക്ക് 9000 രൂപ പിഴ

ചണ്ഡിഗഡ്: ഷോറൂമില്‍ നിന്നും വാങ്ങിയ ഷൂ ഇടാനുള്ള ക്യാരി ബാഗിന് മൂന്നു രൂപ ഈടാക്കിയ പ്രമുഖ ചെരുപ്പ് കമ്പനി ബാറ്റയ്ക്ക് 9000 രൂപ പിഴ. ചണ്ഡിഗഡിലെ കണ്‍സ്യൂമര്‍ ഫോറമാണ് പിഴ വിധിച്ചത്. ചണ്ഡിഗഡ് സ്വദേശിയായ ദിനേശ് പ്രസാദ് രത്തൂരിയുടെ പരാതിയിലാണ് നടപടി.

ഫെബ്രുവരി അഞ്ചിന് സെക്ടര്‍ 22ഡിയിലെ ബാറ്റ ഷോറൂമില്‍ നിന്ന് ദിനേശ് ഒരു ജോടി ഷൂ വാങ്ങിയിരുന്നു. ഇത് കൈമാറിയപ്പോള്‍ ക്യാരി ബാഗിന്റ വില കൂടി ചേര്‍ത്ത് 402 രൂപ ഈടാക്കി. ഇതിനെതിരേ ദിനേശ് ഉപഭോക്തൃ ഫോറത്തെ സമീപിക്കുകയായിരുന്നു.

ക്യാരി ബാഗിന് വില ഈടാക്കിയതു കൂടാതെ ബാറ്റയുടെ പരസ്യം ബാഗില്‍ പതിപ്പിച്ച് സൗജന്യ പരസ്യം കൂടി കമ്പനി നടത്തിയെന്ന് ദിനേശ് പരാതിപ്പെട്ടു. മൂന്നു രൂപ തിരിച്ചു ലഭിക്കണമെന്നും മോശം സര്‍വീസിനു നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ദിനേശ് ആവശ്യപ്പെട്ടത്.

ഫോറത്തില്‍ സേവനത്തിലെ പിഴവ് ബാറ്റ നിഷേധിച്ചു. ഇതു തള്ളിയ ഉപഭോക്തൃ ഫോറം ക്യാരി ബാഗിന് പണം ഈടാക്കിയത് മോശം സേവനമാണെന്നു വിധിച്ചു. സാധനം വാങ്ങുന്ന ഉപയോക്താവിന് ക്യാരി ബാഗ് സൗജന്യമായി നല്‍കേണ്ടത് കമ്പനിയുടെ ഉത്തരവാദിത്തമാണെന്നും ഫോറം ചൂണ്ടിക്കാട്ടി.

ദിനേശിന്റെ കൈയില്‍ നിന്ന് ഈടാക്കിയ മൂന്നു രൂപയ്‌ക്കൊപ്പം 1000 രൂപ വ്യവഹാര ചാര്‍ജായി നല്‍കാന്‍ ഫോറം വിധിച്ചു. കൂടാതെ, 3000 രൂപ ദിനേശിനു നഷ്ടപരിഹാരം നല്‍കാനും സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനിലേക്ക് 5000 രൂപ നിക്ഷേപിക്കാനും ഫോറം ബാറ്റ കമ്പനിയോടു നിര്‍ദേശിച്ചു.

Exit mobile version