‘പിണക്കം മതിയാക്കൂ മകനെ തിരിച്ച് വരൂ’, വീട് വിട്ട് കഴിയുന്ന തേജ് പ്രദാപ് യാദവിനെ മടക്കി വിളിച്ച് അമ്മ റാബ്രി ദേവി

പട്‌ന: വീട്ടുകാരുമായി പിണങ്ങി കഴിയുന്ന പ്രിയപ്പെട്ട മകനോട് മടങ്ങി വരാന്‍ അഭ്യര്‍ത്ഥിച്ച് റാബ്രി ദേവി. ആര്‍ജെഡി നേതാവ് ലാലു പ്രസാദിന്റെ ഭാര്യയും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമാണ് റാബ്രി ദേവി. ഒരു വര്‍ഷത്തിലേറെ ആയി വീട് വിട്ട് മാറി നില്‍ക്കുകയാണ് തേജ് പ്രദാപ് യാദവ്. ബീഹാറില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടവോട്ടെടുപ്പ് നടക്കാന്‍ ഇനി ഒരു നാള്‍ മാത്രം ബാക്കി നില്‍ക്കെയാണ് മകനോടുള്ള റാബ്രി ദേവിയുടെ അപേക്ഷ.

‘മതി മകനേ, വീട്ടിലേയ്ക്ക് മടങ്ങിവരൂ’- കണ്ണ് നിറച്ച് ഒരമ്മയുടെ വാക്കുകളാണഇത്. അതേസമയം മക്കള്‍ തമ്മില്‍ ശത്രുതയിലാണെന്ന വാര്‍ത്തകള്‍ തല്‍പര കക്ഷികളുടെ സൃഷ്ടിയാണെന്ന് റാബ്രി ദേവി പറഞ്ഞു. ഇളയ മകനും ആര്‍ജെഡി അധ്യക്ഷനുമായ തേജസ്വി യാദവുമായി തേജ് പ്രതാപിന് യാതൊരു പിണക്കവും ഇല്ല എന്ന് റാബ്രി ദേവി പറഞ്ഞു.

തന്റെ കുടുംബത്തെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. തേജ് പ്രതാപിനെ അവര്‍ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നു. ബിജെപിയിലും ജെഡിയുവിലുമുള്ളവരാണ് അതിനു പിന്നില്‍. താന്‍ മകനെ എല്ലാ ദിവസവും ഫോണ്‍ ചെയ്യാറുണ്ടെന്നും മാധ്യമങ്ങളോട് സംസാരിക്കവേ റാബ്രി ദേവി പറഞ്ഞു.

Exit mobile version