ബിരുദത്തിന്റെ പേരില്‍ തന്നെ അപമാനിക്കുന്നത് രാഹുലിനെ സംരക്ഷിക്കാന്‍; ആരോപണവുമായി സ്മൃതി ഇറാനി

വിവാദം കോണ്‍ഗ്രസ് നിര്‍മ്മിതമാണെന്നും സ്മൃതി ഇറാനി ആരോപിച്ചു

ന്യൂഡല്‍ഹി: ബിരുദമില്ലാത്തതിന്റെ പേരില്‍ തന്നെ അപമാനിക്കുന്നത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സംരക്ഷിക്കാനാണെന്ന് സ്മൃതി ഇറാനി. വിവാദം കോണ്‍ഗ്രസ് നിര്‍മ്മിതമാണെന്നും സ്മൃതി ഇറാനി ആരോപിച്ചു.

അമേഠിയില്‍ നിന്ന് മത്സരിക്കാനായി കഴിഞ്ഞ ദിവസമാണ് സ്മൃതി ഇറാനി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. പത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ കേന്ദ്രമന്തി ഡിഗ്രി പാസായിട്ടില്ലെന്നാണ് കാണിച്ചിരിക്കുന്നത്. 1991-ല്‍ സെക്കന്ററി വിദ്യാഭ്യാസവും 1993 സീനിയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. 1994-ല്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ വിദൂര വിദ്യാഭ്യാസ പദ്ധതിയിലൂടെ ബികോം ബിരുദ കോഴ്‌സിന് ചേര്‍ന്നെങ്കിലും അത് പൂര്‍ത്തിയാക്കിയിട്ടില്ലെന്നുമാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്.

അതേസമയം കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ ഡിഗ്രി പാസായിട്ടുണ്ടെന്നാണ് സ്മൃതി ഇറാനി പറഞ്ഞിരിക്കുന്നതെന്നും ഇത് ക്രിമിനല്‍ കുറ്റമാണെന്നുമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ആരോപിച്ചിരിക്കുന്നത്. സ്മൃതി ഇറാനി തെരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ദേശീയ വക്താവ് പ്രിയങ്ക ചതുര്‍വേദിയാണ് കേന്ദ്രമന്ത്രി വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനോട് കള്ളം പറഞ്ഞെന്ന കാര്യം തെരഞ്ഞെടുപ്പ് വിഷയമായി ഉയര്‍ത്തിയിരിക്കുന്നത്.

Exit mobile version