സമൃതി ഇറാനിയുടെ ആസ്തി അഞ്ച് കോടി: ബികോം പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് സത്യവാങ്മൂലം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ അമേഠിയില്‍ മത്സരിക്കുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. 4.71 കോടി രൂപ ആസ്തിയുണ്ടെന്നാണ് പത്രികക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലൂടെ അവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

1.75 കോടിയുടെ ജംഗമസ്വത്തും 2.96 കോടിയുടെ സ്ഥാവരസ്വത്തുമാണ് മന്ത്രിക്കുള്ളത്. ഇതില്‍ 1.45 കോടിയുടെ കൃഷിഭൂമിയും 1.50 കോടിയുടെ പാര്‍പ്പിടവും ഉള്‍പ്പെട്ടിട്ടുണ്ട്. കൈയില്‍ പണമായിട്ടുള്ളത് 6.24 ലക്ഷം രൂപയും ബാങ്ക് അക്കൗണ്ടുകളില്‍ 89 ലക്ഷം രൂപയുമുണ്ട്. ഇത് കൂടാതെ 18 ലക്ഷം രൂപ ദേശീയ സമ്പാദ്യ പദ്ധതിയിലും പോസ്റ്റല്‍ നിക്ഷേപത്തിലുമായി ഉണ്ട്. 1.05 ലക്ഷം രൂപയുടെ മറ്റൊരു നിക്ഷേപവും സ്മൃതി ഇറാനിക്കുണ്ട്. 13.14 ലക്ഷം രൂപ വിലമതിക്കുന്ന വാഹനവും 21 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും സ്വന്തം പേരിലുണ്ട്.

1991-ല്‍ സെക്കന്‍ഡറി വിദ്യാഭ്യാസവും 1993 സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. 1994-ല്‍ ഡല്‍ഹി യൂണിവേഴ്സിറ്റിയുടെ വിദൂര വിദ്യാഭ്യാസ പദ്ധതിയിലൂടെ ബികോം ബിരുദ കോഴ്സിന് ചേര്‍ന്നെങ്കിലും അത് പൂര്‍ത്തിയാക്കിയിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

2014ല്‍ രാഹുല്‍ ഗാന്ധിയോട് 1.7 ലക്ഷം വോട്ടുകള്‍ക്കായിരുന്നു സ്മൃതി ഇറാനി അമേഠിയില്‍ തോറ്റത്.

Exit mobile version