ബിജെപിക്ക് വോട്ട് ചെയ്യാന്‍ വിസമ്മതിച്ചതിന് ബിഎസ്എഫ് ജവാന്മാര്‍ കൈയ്യേറ്റം ചെയ്‌തെന്ന് കാശ്മീരിലെ വോട്ടര്‍മാര്‍; ബിജെപി വിരുദ്ധ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച് ജനങ്ങള്‍

ശ്രീനഗര്‍: ബിഎസ്എഫ് ജവാന്മാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ജമ്മു കാശ്മീര്‍ പൂഞ്ചിലെ വോട്ടര്‍മാര്‍. ബിജെപിക്ക് വോട്ട് ചെയ്യാന്‍ തയ്യാറാകാത്തവരെ ബിഎസ്എഫ് ജവാന്‍മാര്‍ കൈയ്യേറ്റം ചെയ്‌തെന്ന പരാതിയുമായി നാട്ടുകാര്‍ രംഗത്തെത്തി. ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് പറഞ്ഞ ആളെ ബിഎസ്എഫ് ജവാന്‍ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിക്കുകയും ചെയ്തു. ബിജെപിക്ക് വോട്ട് ചെയ്യാന്‍ നിര്‍ബന്ധിക്കുന്ന സൈനികരെ ഡ്യൂട്ടിയില്‍ നിന്നു പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ബൂത്തിന് മുന്നില്‍ പ്രതിഷേധിച്ചു. ബിജെപി വിരുദ്ധ മുദ്രാവാക്യം വിളിച്ച് ജനങ്ങള്‍ പ്രതിഷേധിക്കുന്നതിന്റെ വീഡിയോ പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി ഷെയര്‍ ചെയ്തിട്ടുമുണ്ട്. സൈനിക വേഷത്തിലല്ലാത്ത ചിലരും ബൂത്തിലുണ്ടെന്നും ഇവരെ മാറ്റണമെന്നു ജനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

ബിജെപിക്ക് വോട്ട് ചെയ്യാന്‍ ചിലര്‍ നിര്‍ബന്ധിക്കുകയാണെന്നും അതിന് തയ്യാറാകാത്തവരെ കയ്യേറ്റം ചെയ്‌തെന്നും ആരോപിച്ച് നാഷണല്‍ കോണ്‍ഫറന്‍സും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ജില്ലാ ഭരണകൂടം പോളിങ് ബൂത്തില്‍ എത്തുകയും ചിലരെ അവിടെ നിന്നും മാറ്റുകയും ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഇതിനിടെ, പൂഞ്ചിലെ പോളിങ് ബൂത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പേരിന് നേരെയുള്ള ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ബട്ടണ്‍ അമരുന്നില്ലെന്നും വോട്ട് വീഴുന്നില്ലെന്നും ചൂണ്ടിക്കാണിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തിരുന്നു.

Exit mobile version