ജനനേന്ദ്രിയം മുറിച്ചുമാറ്റി വികൃതമാക്കിയ നിലയില്‍ ആറു വയസുകാരന്റെ മൃതദേഹം: 12കാരന്‍ സംശയത്തിന്റെ നിഴലില്‍

കഴിഞ്ഞ ദിവസമാണ് ഗുരുഗ്രാമിലെ ഒഴിഞ്ഞ പ്രദേശത്ത് വികൃതമായ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്

ഗുരുഗ്രാം: ആറു വയസുകാരന്റെ മൃതദേഹം വികൃതമാക്കിയ രീതിയില്‍ കണ്ടെത്തിയ സംഭവത്തില്‍ 12 വയസുകാരന്‍ സംശയത്തിന്റെ നിഴലില്‍. കഴിഞ്ഞ ദിവസമാണ് ഗുരുഗ്രാമിലെ ഒഴിഞ്ഞ പ്രദേശത്ത് വികൃതമായ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

കുട്ടികള്‍ തമ്മില്‍ കബഡി കളിക്കുന്നതിനിടയില്‍ വഴക്കുണ്ടായെന്നും ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട കുട്ടിയെ അവസാനമായി കണ്ടത് പന്ത്രണ്ട് വയസുകാരനൊപ്പമാണെന്ന ദൃക്‌സാക്ഷി മൊഴിയാണ് ആ കുട്ടിയെ സംശയിക്കാന്‍ കാരണവും. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കുട്ടിയെ ചോദ്യം ചെയ്തിരുന്നു. ബിസ്‌കറ്റ് വാങ്ങി നല്‍കാമെന്ന് പറഞ്ഞ് കുട്ടി തന്റെ മകനെ സമീപിച്ചിരുന്നുവെന്നാണ് കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ് പറയുന്നത്. ബിസ്‌കറ്റുമായി പാര്‍ക്കിനരികിലേക്ക് ഇരുവരും നടന്നു പോകുന്നത് കണ്ടതായി സമീപത്തെ ഒരു കടക്കാരനും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

അതേ സമയം കുട്ടിയുടെ കൊലപാതകത്തില്‍ പീഡനവും ദുര്‍മന്ത്രവാദവും നടന്നതായി പോലീസ് സംശയിക്കുന്നുണ്ട്. ഇതിന് കാരണം കുട്ടിയുടെ മൃതദേഹം മുറിച്ചുമാറ്റപ്പെട്ട നിലയിലായിരുന്നു. ഇതാണ് പീഡനം നടന്നതായി പോലീസ് സംശയിക്കാന്‍ കാരണം. കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. കുട്ടിയുടെ ശരീരഭാഗങ്ങള്‍ കൂര്‍ത്ത ഏതോ ആയുധം ഉപയോഗിച്ചാണ് മുറിച്ചു മാറ്റപ്പെട്ടിരിക്കുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഈ ശരീരഭാഗങ്ങള്‍ മൃഗങ്ങള്‍ ഭക്ഷിച്ചിട്ടുണ്ടാകാമെന്നും സംശയിക്കുന്നുണ്ട്. സമീപപ്രദേശത്ത് നിന്ന് എല്ലുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കുട്ടിയെ കാണാതാകുന്നത്. തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വികൃതമാക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹം കുട്ടിയുടെ അച്ഛനെത്തിയാണ് തിരിച്ചറിഞ്ഞത്. ശരീരം ആ കുട്ടിയുടേത് തന്നെയാണെന്ന് സ്ഥിരീകരിക്കാനായി ഡിഎന്‍എ ടെസ്റ്റിനായി അയച്ചിരിക്കുകയാണ്.

Exit mobile version