‘കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നത് ഞങ്ങളാണ്, ആരെങ്കിലും ഞങ്ങള്‍ക്കെതിരെ വിരല്‍ ചൂണ്ടിയാല്‍ ഒടിച്ചുകളയും’; പരസ്യ ഭീഷണിയുമായി യുപിയിലെ ബിജെപി സ്ഥാനാര്‍ത്ഥി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍കേന്ദ്ര മന്ത്രിയുമായ റാം ശങ്കര്‍ കത്തേരിയ ജനങ്ങളേയും വിമര്‍ശകരേയും പ്രതിപക്ഷത്തേയും ഭീഷണിപ്പെടുത്തി രംഗത്ത്. ആരെങ്കിലും ബിജെപിക്ക് എതിരെ വിരല്‍ ചൂണ്ടാന്‍ മുതിര്‍ന്നാല്‍ ഒടിച്ചുകളയുമെന്നാണ് എടവാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ റാം ശങ്കര്‍ കത്തേരിയ ഭീഷണിപ്പെടുത്തിയത്.

‘കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നത് ഞങ്ങളാണ്. ആരെങ്കിലും ഞങ്ങള്‍ക്കെതിരെ വിരല്‍ ചൂണ്ടാന്‍ ധൈര്യപ്പെട്ടാല്‍ അത് ഞങ്ങള്‍ ഒടിച്ചുകളയും’. റാം ശങ്കര്‍ ഉത്തര്‍പ്രദേശിലെ ഒരു തെരഞ്ഞെടുപ്പ് റാലിക്കിടെ പരസ്യമായി ഭീഷണി മുഴക്കി.

തനിക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ച മുന്‍മുഖ്യമന്ത്രി മായാവതിയെ രൂഷ ഭാഷയില്‍ വിമര്‍ശിക്കാനും സ്ഥാനാര്‍ത്ഥി വിട്ടുപോയില്ല. ‘മായാവതി എന്നെ ഒരുപാട് തവണ അഴിക്കുള്ളിലാക്കാന്‍ ശ്രമിച്ചു. പക്ഷെ ഞാന്‍ അവരെ ഭയക്കുന്നില്ല. 29 കേസുകളാണ് അവര്‍ എനിക്കെതിരെ നല്‍കിയത്. ഞാന്‍ ആത്മവിശ്വാസത്തോടെ പൊരുതി. ഞാന്‍ ഉറപ്പുതരുന്നു, ആരെങ്കിലും നമുക്ക് എതിരെ പുരികമുയര്‍ത്തി നോക്കിയാല്‍ പോലും അതേ രീതിയില്‍ തിരിച്ചടിക്കാന്‍ നമുക്ക് സാധിക്കും’. ഏത് അവസരത്തിലാണെങ്കിലും താന്‍ ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും റാം ശങ്കര്‍ അവകാശപ്പെട്ടു.

മോഡിയെ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കാന്‍ ജനങ്ങള്‍ സഹകരിക്കണമെന്നും അദ്ദേഹം റാലിയില്‍ പറഞ്ഞു. ബിഎസ്പി-എസ്പി സഖ്യത്തെ സ്വാര്‍ത്ഥതയുടെ സഖ്യം എന്നാണ് റാം ശങ്കര്‍ വിമര്‍ശിച്ചത്.

Exit mobile version