വോട്ടര്‍മാര്‍ യുവാക്കള്‍; എംപിമാര്‍ പ്രായമേറിയവര്‍; മണ്ഡലം സ്ഥാനാര്‍ത്ഥികള്‍ കുത്തകയാക്കിയതോടെ പാര്‍ലമെന്റില്‍ വയസന്‍പട

ന്യൂഡല്‍ഹി: വോട്ടര്‍മാരുടേയും പാര്‍ലമെന്റേറിയന്‍മാരുടേയും ശരാശരി പ്രായം കണക്കാക്കിയാല്‍, വിചിത്രമായ റിപ്പോര്‍ട്ടാണ് ലഭിക്കുക. വോട്ടര്‍മാരുടെ ശരാശരി പ്രായം വെച്ചുനോക്കുമ്പോള്‍, വയസ്സന്മാരാണ് നമ്മുടെ പാര്‍ലമെന്റംഗങ്ങള്‍. പ്രായവ്യത്യാസം ഓരോ തവണയും കൂടിക്കൂടി വരികയുമാണ്.

നിലവില്‍, ഇന്ത്യയിലെ വോട്ടര്‍മാരില്‍ 60 ശതമാനവും 18-നും 40-നും ഇടയിലുള്ളവരാണ്. അതേസമയം, എംപിമാരില്‍ യുവാക്കള്‍ അഥവാ 25-നും 40-നും ഇടയില്‍ പ്രായമുള്ളവര്‍ 15 ശതമാനം മാത്രം. മണ്ഡലം കുത്തകയാക്കി വെച്ചുള്ള സ്ഥാനാര്‍ത്ഥികളും മത്സരിച്ചവര്‍ തന്നെ വീണ്ടും വീണ്ടും മത്സരിക്കുന്നതുമാണ് പാര്‍ലമെന്റിനെ വയസന്‍മാരുടെ കേന്ദ്രമാക്കുന്നത്. വിദ്യാര്‍ത്ഥി നേതാക്കളായും യുവജന നേതാക്കളായും വിജയിച്ചു തുടങ്ങിയ പലരും വാര്‍ധക്യത്തില്‍ പോലും മണ്ഡലം വിട്ടു കൊടുക്കുന്നില്ല.

വീണ്ടും മത്സരിക്കുന്നവരുടെ കണക്കുകളിലും കൗതുകമുണ്ട്. നിലവിലുള്ള ജനപ്രതിനിധികള്‍ വീണ്ടും വിജയിച്ചുവരുന്നതിന്റെ ശരാശരി 50 ശതമാനമാണ്. എന്നാല്‍, ഒരു പാര്‍ട്ടി വിജയിച്ച് നില്‍ക്കുന്ന സീറ്റില്‍ പുതിയ സ്ഥാനാര്‍ഥി വരുമ്പോഴുള്ള വിജയ ശതമാനം പക്ഷേ, 40 മാത്രമേ ഉള്ളൂ. ഇതുകൊണ്ടു തന്നെ പാര്‍ട്ടികള്‍ യുവത്വത്തിന് പ്രധാന്യം നല്‍കുന്നതിനേക്കാള്‍ വിജയസാധ്യത നോക്കി പ്രായമേറിയവരെ വീണ്ടും പരിഗണിക്കുന്നതില്‍ തെറ്റു പറയാനുമാകില്ല.

Exit mobile version