ദളിത് വോട്ടുകള്‍ വെറുതെ കിട്ടുന്നതല്ല; പരിഗണന ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ

ന്യൂഡല്‍ഹി: ദളിതരുടെ വോട്ടുകള്‍ക്ക് വില കല്‍പ്പിക്കാത്ത ബിജെപിയെയും ശിവസേനയെയും വിമര്‍ശിച്ച് കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് മന്ത്രി രാംദാസ് അത്താവാലെ. ദളിത് വോട്ടുകള്‍ വെറുതെ കിട്ടുമെന്ന് കരുതരുതെന്ന് ബിജെപി-ശിവസേന സഖ്യത്തോട് കേന്ദ്ര മന്ത്രി രാംദാസ് അത്താവാലെ. എന്‍ഡിഎ സഖ്യകക്ഷിയും റിപബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നേതാവുമാണ് അത്താവാലെ. വരുന്ന തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേനയുമായുള്ള സഖ്യത്തില്‍ അത്താവലെയുടെ ആര്‍പിഐയ്ക്ക് സീറ്റ് നല്‍കാതെ തഴയപ്പെട്ടിരുന്നു.

‘റിപബ്ലിക്കന്‍ പാര്‍ട്ടിയെ കുറച്ചു കാണുന്ന ശിവസേന-ബിജെപി നിലപാടില്‍ ഞാന്‍ അസന്തുഷ്ടനാണ്. ഒരു സീറ്റെങ്കിലും അവര്‍ക്ക് ആര്‍പിഐക്ക് നല്‍കാമായിരുന്നു’- മഹാരാഷ്ട്രയില്‍ നിന്നുള്ള അത്താവാലെ പറയുന്നു. എന്നാല്‍ ഇതില്‍ പ്രതിഷേധിച്ച് കേന്ദ്രത്തില്‍ എന്‍ഡിഎയുമായി തെറ്റിപ്പിരിയുന്നത് അപക്വമായ രാഷ്ട്രീയ നീക്കമായിരിക്കുമെന്നും താനതിന് മുതിരില്ലെന്നും ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ അത്താവാലെ പറഞ്ഞു.

എന്‍ഡിഎയെ പിന്തുണക്കാന്‍ തന്നെയാണ് ആര്‍പിഐയുടെ തീരുമാനം. ‘എന്നാല്‍ ദളിതരുടെ വോട്ടുകള്‍ വെറുതെ കിട്ടുമെന്ന് കരുതേണ്ടെന്ന് ഞാന്‍ ബിജെപിക്കും-ശിവസേനക്കും മുന്നറിയിപ്പ് നല്‍കുന്നു. ഞങ്ങള്‍ക്ക് ബഹുമാനം നല്‍കൂ. ഞങ്ങള്‍ തിരിച്ച് ബഹുമാനിക്കാം’- അത്താവാലെ പറഞ്ഞു.

Exit mobile version