അവന്‍ ഞങ്ങള്‍ക്കായി ഖുറാന്‍ പാരായണത്തിനും നിസ്‌കരിക്കാനും സമയം കണ്ടെത്തും; ഞങ്ങള്‍ അവനു വേണ്ടി ഗായത്രി മന്ത്രം ഉരുവിടും; സര്‍ഫ് എക്‌സല്‍ വിവാദമാക്കുന്നവരോട് സംവദിച്ച് ഈ ഫേസ്ബുക്ക് പോസ്റ്റ്

മുംബൈ: സോഷ്യല്‍മീഡിയയില്‍ വ്യത്യസ്തമായ ഒട്ടനവധി പോസ്റ്റുകള്‍ വഴി സാമൂഹികമായ മാറ്റങ്ങളെ തുറന്നുകാണിക്കുന്ന വ്യത്യസ്തമായ ഫേസ്ബുക്ക് പേജാണ് ഹ്യൂമന്‍സ് ഓഫ് മോംബെ. നമുക്കിടയില്‍ ജീവിക്കുന്ന സാധാരണക്കാരായ അസാധാരണ വ്യക്തിത്വങ്ങളേയും സംഭവങ്ങളേയും പരിചയപ്പെടുന്ന ഈ പേജിന് സോഷ്യല്‍മീഡിയയില്‍ വലിയ സ്വീകാര്യതയാണ് ഉള്ളത്. കേവലം വിനോദം മാത്രമല്ല, സാമൂഹികമായ ഇടപെടലുകളാണ് ഈ പേജിലെ പോസ്റ്റുകളുടെ ലക്ഷ്യം. ഹ്യൂമന്‍സ് ഓഫ് ബോംബെ ഷെയര്‍ ചെയ്തിരിക്കുന്ന പുതിയ പോസ്റ്റും ഇത്തരത്തില്‍ വലിയ ചര്‍ച്ചയ്ക്ക് കാരണമായിരിക്കുകയാണ്. മത സൗഹാര്‍ദ്ദത്തെ കുറിച്ചുള്ള തുറന്നുകാണിക്കലുകളെ പോലും വിമര്‍ശിക്കുന്ന ഇക്കാരത്ത് ഏറെ പ്രസക്തമാണ് ഈ പോസ്റ്റ്. സര്‍ഫ് എക്‌സലിന്റെ മതസൗഹാര്‍ദ്ദ പരസ്യത്തോട് അസഹിഷ്ണുതയുള്ള ഒട്ടനേകം പേര്‍ക്ക് മറുപടി നല്‍കുകയാണ് കുറച്ചു ചെറുപ്പക്കാരുടെ ഫോട്ടോയും ചെറിയ കുറിപ്പും പങ്കുവെയ്ക്കുന്ന ഈ പോസ്റ്റ്. നാലുപേര്‍ തമ്മിലുള്ള സൗഹൃദത്തിന്റെ കഥയാണ് ഈ പോസ്റ്റില്‍ കാണിക്കുന്നത്.

നിസ്‌കരിക്കാനെത്തിയിരിക്കുന്ന നാല് സുഹൃത്തുക്കളാണ് ചിത്രത്തിലുള്ളത്. അതില്‍ ഒരാള്‍ ഹിന്ദുവാണെന്നും എങ്കിലും ഇവിടെയെത്തി നിസ്‌കാരത്തില്‍ പങ്കെടുക്കുമെന്നുമാണ് പോസ്റ്റില്‍ പറയുന്നത്. അവര്‍ക്ക് വേണ്ടി അയാളും അയാള്‍ക്കു വേണ്ടി ആ സുഹൃത്തുക്കളും പ്രാര്‍ത്ഥിക്കുമെന്നും അതിനായി ഖുറാന്‍ ഭാഗങ്ങളും, ഗായത്രിമന്ത്രവും അവര്‍ പഠിച്ചിട്ടുണ്ടെന്നും പോസ്റ്റില്‍ പറയുന്നു. മാത്രവുമല്ല, ഒരേയൊരു ശക്തിയാണ് എല്ലാവരുടെ പ്രാര്‍ത്ഥനയും കേള്‍ക്കുന്നതെന്നും പോസ്റ്റില്‍ പറയുന്നു. ഏതായാലും നിമിഷങ്ങള്‍ക്കകമാണ് ഈ പോസ്റ്റ് വൈറലായിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: ‘നമ്മള്‍ നാലുപേരും വളരെ അടുത്ത സുഹൃത്തുക്കളാണ്. നിസ്‌കരിക്കുന്നതിന് വേണ്ടിയാണ് ഇവിടെയെത്തിയിരിക്കുന്നത്. ഇവന്‍ ഒരു ഹിന്ദു മതവിശ്വാസിയാണ്. പക്ഷെ, എല്ലാ ദിവസവും ജോലി കഴിഞ്ഞതിനു ശേഷം ഇവന്‍ നമ്മോടൊപ്പം വരും. നമ്മളൊരുമിച്ച് സമയം ചെലവഴിക്കും. ഞങ്ങളവനു വേണ്ടിയും അവന്‍ ഞങ്ങള്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കും. ഖുറാനിലെ ചില ഭാഗങ്ങള്‍ അവന് ഹൃദയം കൊണ്ടു തന്നെ അറിയാം. അവനു വേണ്ടി ഞങ്ങള്‍ ഗായത്രി മന്ത്രവും പഠിച്ചിട്ടുണ്ട്. അവിടെയുള്ളത് ഒരേയൊരു ശക്തിയാണ്. അവനെല്ലാം കേള്‍ക്കുന്നു. നിങ്ങളെവിടെ നിന്നാണ് വരുന്നതെന്നത് അവിടെ കാര്യമേ അല്ല. ഈ ലോകം മുഴുവന്‍ അതറിയാമെങ്കില്‍ അതു തന്നെയല്ലേ ഭൂമിയിലെ സ്വര്‍ഗ്ഗം?

Exit mobile version