കാശ്മീരില്‍ സൈനികനെ വീട്ടില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ടുപോയി; പ്രദേശം സൈന്യം വളഞ്ഞു

ശ്രീനഗര്‍: വീണ്ടും കാശ്മീരിനെ നടുക്കി സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. അവധിയിലായിരുന്ന സൈനികന്‍ മൊഹമ്മദ് യാസീന്‍ ഭട്ടിനെയാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ജമ്മു ആന്റ് കശ്മീര്‍ ലൈറ്റ് ഇന്‍ഫന്‍ട്രിയില്‍ ജോലി ചെയ്തിരുന്ന സൈനികനെയാണ് തട്ടിക്കൊണ്ടു പോയത്.

അവധിയില്‍ വീട്ടിലായിരുന്ന സൈനികനെ ബദ്ഗാമിലെ ഖാസിപോരയിലെ വീട്ടില്‍ നിന്നാണ് കടത്തിക്കൊണ്ടുപോയത്. ഈ മാസം അവസാനം വരെ അവധിയിലായിരുന്നു മൊഹമ്മദ് യാസീന്‍ ഭട്ട്. സൈനികനെ കാണാനില്ലെന്ന പരാതി വൈകിട്ടോടെയാണ് പോലീസിന് ലഭിച്ചത്. പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്.

ഒരു സംഘം ആളുകളെത്തി യാസിനെ പിടിച്ചുകൊണ്ടു പോകുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. യാസീന്‍ ഭട്ടിന് വേണ്ടി വിപുലമായ തെരച്ചിലാണ് സൈന്യം നടത്തുന്നത്. സ്ഥലത്തേക്ക് കരസേനയെയും അര്‍ധസൈനികവിഭാഗത്തെയും സ്ഥലത്തേക്ക് നിയോഗിച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിലാണ് തെരച്ചില്‍ നടക്കുന്നത്. എന്നാല്‍ ഏത് ഭീകരസംഘടനയില്‍പ്പെട്ടവരാണ് ഭട്ടിനെ തട്ടിക്കൊണ്ടുപോയതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തമായ വിവരം പോലീസിന് ലഭിച്ചിട്ടില്ല.

മുന്‍പ് ഇത് പോലെ ലഫ്റ്റനന്റ് ഉമര്‍ ഫയാസിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു. ഇത് കണക്കിലെടുത്ത് സൈന്യം അതീവ ജാഗ്രതയിലാണ്.

Exit mobile version