വ്യോമസേനയ്ക്ക് ജോലി മൃതദേഹം എണ്ണി തിട്ടപ്പെടുത്തലാണോ? കൃത്യമായി അറിയണമെങ്കില്‍ കോണ്‍ഗ്രസിന് ബലാക്കോട്ടില്‍ പോയി എണ്ണി നോക്കാമെന്നും രാജ്‌നാഥ് സിങ്

ദിസ്പൂര്‍: ബലാക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ 250-300 തീവ്രവാദികള്‍ കൊല്ലപ്പെട്ടെന്ന വാദങ്ങളെ ചോദ്യം ചെയ്ത പ്രതിപക്ഷത്തെ കുറ്റപ്പെടു്തി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം കൃത്യമായി അറിയണമെങ്കില്‍ കോണ്‍ഗ്രസിന് അയല്‍രാജ്യത്തു പോയി എണ്ണിനോക്കാമെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു.

‘കൃത്യമായ സംഖ്യ അറിയണമെന്നാണ് എന്റെ കോണ്‍ഗ്രസ് സുഹൃത്തുക്കള്‍ ആഗ്രഹിക്കുന്നതെങ്കില്‍ അവരോടു പറയാനുള്ളത് ഇതാണ്. നിങ്ങള്‍ക്ക് പാകിസ്താനിലേക്കു പോകാന്‍ ആഗ്രഹമുണ്ടെങ്കില്‍ പോകുക, അവിടെ ചെന്ന് ഞങ്ങളുടെ വ്യോമസേന എത്രപേരെ കൊന്നിട്ടുണ്ടെന്നു ജനങ്ങളോടു ചോദിക്കുക, എണ്ണുക, ആക്രമണത്തിനു ശേഷം നമ്മുടെ വ്യോമസേന മൃതദേഹങ്ങളുടെ എണ്ണം 1,2,3,4 എന്നിങ്ങനെ എടുക്കുമോ?. എന്തൊരു തമാശയാണിത്?’- രാജ്‌നാഥ് സിങ് പരിഹസിക്കുന്നു.

ഇന്ത്യന്‍ വ്യോമസേന എത്ര ഭീകരരെ കൊന്നെന്നാണ് മറ്റു രാഷ്ട്രീയ കക്ഷികളിലെ കുറച്ചു നേതാക്കള്‍ ചോദിക്കുന്നത്. ഇന്നോ നാളെയോ അതറിയാന്‍ സാധിക്കും. എത്രപേര്‍ മരിച്ചുവെന്ന് പാകിസ്താനും അവരുടെ നേതാക്കള്‍ക്കും അറിയാമെന്നും മന്ത്രി അസമിലെ ധുബ്രിയില്‍ ബിഎസ്എഫിന്റെ പദ്ധതി ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിങ്.

അതേസമയം, ബിജെപി ബലാക്കോട്ട് വ്യോമാക്രമണത്തെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ബലാക്കോട്ടില്‍ എത്രപേര്‍ മരിച്ചുവെന്ന വിവരം കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

Exit mobile version