ഭീകരവാദം തുടച്ചു നീക്കാന്‍ ഖത്തറിന്റെ പിന്തുണ തേടി ഇന്ത്യ; പ്രധാനമന്ത്രി മോഡി ഖത്തര്‍ അമീറുമായി ചര്‍ച്ച നടത്തി

മേഖലയില്‍ സമാധാനം ഉറപ്പാക്കുന്നതിന് ഭീകരവാദം ഇപ്പോഴും വലിയ ഭീഷണിയായി നിലനില്‍ക്കുന്നതായി മോഡി ചൂണ്ടികാട്ടി.

ന്യൂഡല്‍ഹി: ഭീകരവാദം തുടച്ചുനീക്കാന്‍ ഖത്തറിന്റെ പിന്തുണ തേടി ഇന്ത്യ. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ അഹ്മദ് ബിന്‍ ഖലീഫ അല്‍ തനിയുമായി പ്രധാനമന്ത്രി മോഡി ടെലിഫോണില്‍ സംസാരിച്ചു. മേഖലയില്‍ സമാധാനം ഉറപ്പാക്കുന്നതിന് ഭീകരവാദം ഇപ്പോഴും വലിയ ഭീഷണിയായി നിലനില്‍ക്കുന്നതായി മോഡി ചൂണ്ടികാട്ടി.

മേഖലയില്‍ മാത്രമല്ല, ആഗോളതലത്തില്‍ത്തന്നെ ഭീകരവാദം സമാധാനത്തിന് ഭീഷണിയാണ്. ഭീകരവാദത്തിന്റെ എല്ലാ രൂപങ്ങളെയും തകര്‍ക്കാന്‍ സുവ്യക്തവും, ശക്തവുമായ നടപടി ബന്ധപ്പെട്ടവര്‍ സ്വീകരിച്ചേ തീരൂ. ഭീകരവാദത്തിന് ഒരു തരത്തിലുമുള്ള പിന്തുണയും ഇനി ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, ഖത്തറും ഇന്ത്യയും തമ്മിലുള്ള മികച്ച നയതന്ത്രബന്ധം തുടരുമെന്ന് ഖത്തര്‍ അമീര്‍ പ്രധാനമന്ത്രിക്ക് ഉറപ്പ് നല്‍കി. ലോകത്തെ ശക്തമായ രാജ്യങ്ങളെല്ലാം തന്നെ ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. പാകിസ്താനുമായി അടുത്ത ബന്ധമുള്ള അറബ് രാഷ്ട്രങ്ങളുടെ പിന്തുണയാണ് ഇന്ത്യ ഇപ്പോള്‍ ഉറപ്പിക്കുന്നത്. ഭീകരവാദത്തിനെതിരായ പോരാട്ടം മുന്നില്‍ നിന്ന് നയിക്കാന്‍ ഇന്ത്യ നടത്തുന്ന ശ്രമങ്ങള്‍ക്ക് കിട്ടുന്ന വലിയ പിന്തുണ പാകിസ്താനെ അക്ഷരാര്‍ത്ഥത്തില്‍ അങ്കലാപ്പിലാക്കുകയാണ്.

Exit mobile version