രാജ്യത്തെ ഞെട്ടിച്ച് അഭിനന്ദന്‍ വര്‍ദ്ധമാന്റെ ആ സാമ്യത; പാകിസ്താനില്‍ യുദ്ധ തടവുകാരനാകുന്ന സൈനികന്റെ കഥയ്ക്ക് അച്ഛന്‍ നിര്‍ദേശം നല്‍കി; ഒടുവില്‍ മകന്റെ ജീവിതത്തില്‍ അതു സത്യമായി; മണിരത്‌നത്തിന്റെ ‘കാട്ര് വെളിയിടെ’ ചര്‍ച്ചയാകുന്നു

ചെന്നൈ: നിയന്ത്രണരേഖയില്‍ വെടിവെച്ച് വീഴ്ത്തിയ ഇന്ത്യന്‍ സൈനിക വിമാനത്തില്‍ നിന്നും പാകിസ്താന്‍ പിടികൂടിയ ഇന്ത്യയുടെ വിങ് കമാന്റ് അഭിനന്ദന്‍ വര്‍ദ്ധമാന് വേണ്ടി പ്രാര്‍ത്ഥനയോടെ രാജ്യം. നാല്‍പ്പത്തിയൊന്ന് വര്‍ഷം ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായിരുന്ന എയര്‍ മാര്‍ഷല്‍ സിംഹകുട്ടി വര്‍ദ്ധമാന്റെ മകനാണ് അഭിനന്ദന്‍.

അഭിനന്ദനെ പാകിസ്താന്‍ സൈന്യം പിടികൂടിയതോടെ അദ്ദേഹവുമായി ബന്ധപ്പെട്ട മറ്റൊരു സാമ്യത ഇപ്പോള്‍ രാജ്യത്തെ തന്നെ കണ്ണീരിലാഴ്ത്തുകയാണ്. അഭിനന്ദന്റെ അച്ഛന്‍ സിംഹകുട്ടി വര്‍ദ്ധമാന്‍ വിദഗ്ധ നിര്‍ദ്ദേശം നല്‍കിയ സിനിമയിലെ കഥയാണ് മകന്‍ അഭിനന്ദന്റെ ജീവിതത്തില്‍ ആവര്‍ത്തിച്ചിരിക്കുന്നത്.

2017 ല്‍ റിലീസ് ചെയ്ത മണിരത്നം സിനിമയായ ‘കാട്രു വെളിയിടെ’ എന്ന സിനിമയ്ക്കായിരുന്നു സിംഹകുട്ടി വര്‍ദ്ധമാന്‍ വിദഗ്ധ നിര്‍ദ്ദേശം നല്‍കിയത്. വ്യോമസേനയുമായി ബന്ധപ്പെട്ട് വിദഗ്ധ നിര്‍ദ്ദേശങ്ങള്‍ എല്ലാം സംവിധായകന് നല്‍കിയിരുന്നത് സിംഹകുട്ടി ആയിരുന്നു. പാകിസ്താനില്‍ യുദ്ധത്തടവുകാരനാകുന്ന ഇന്ത്യന്‍ വ്യോമസേന പൈലറ്റിന്റെ കഥയായിരുന്നു ചിത്രം പറഞ്ഞത്. കാര്‍ഗില്‍ യുദ്ധ പശ്ചാത്തലത്തില്‍ വന്ന സിനിമയില്‍ കാര്‍ത്തിയായിരുന്നു നായക കഥാപാത്രത്തെ അവതരിപ്പിച്ചത്.

സമാനമായ സാഹചര്യമാണ് ഇപ്പോള്‍ മകന്‍ അഭിനന്ദന്‍ വര്‍ദ്ധമാനും സംഭവിച്ചിരിക്കുന്നത്. സിനിമയുടെ കഥയിലെ പോലെ പാക് സൈന്യത്തിന്റെ തടവില്‍ നിന്ന് അഭിനന്ദന്‍ തിരിച്ചുവരുന്നതും കാത്തിരിക്കുകയാണ് രാജ്യം ഒന്നടങ്കം.

Exit mobile version