അടിയന്തരമായി ആയുധങ്ങള്‍ വാങ്ങാന്‍ സൈന്യത്തിന് 2700 കോടി അനുവദിച്ചു; സൈനികരെ തിരിച്ചു വിളിച്ചു; പ്രത്യാക്രമണത്തിന് തയ്യാറെടുപ്പുകള്‍ ശക്തമാക്കി ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം കനക്കുന്നതിനിടെ സൈന്യത്തിന് അടിയന്തര സാഹചര്യത്തെ നേരിടാന്‍ 2700 കോടി രൂപ പ്രതിരോധ മന്ത്രാലയം അനുവദിച്ചു. ആയുധങ്ങളും കപ്പലുകളും വാങ്ങുന്നതിനായി സൈന്യത്തിന് ഈ പണം വിനിയോഗിക്കാം. പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ അധ്യക്ഷയായ പ്രതിരോധ കൗണ്‍സിലിന്റേതാണ് തീരുമാനം. പ്രതിരോധ ആവശ്യങ്ങള്‍ക്ക് പണം ചെലവഴിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന സമിതിയാണ് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍. ബുധനാഴ്ചയാണ് കൗണ്‍സില്‍ അടിയന്തര യോഗം ചേര്‍ന്നത്.

ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ യുദ്ധവിമാനങ്ങള്‍ പ്രവേശിക്കുകയും സൈന്യം ശക്തമായ തിരിച്ചടി നല്‍കുകയും ചെയ്തിരിക്കെയാണ് ഡല്‍ഹിയില്‍ പ്രതിരോധ കൗണ്‍സില്‍ ചേര്‍ന്നത്. അതിനിടെ അവധിയില്‍ പോയ എല്ലാ സൈനികരെയും തിരിച്ചുവിളിക്കാനും തീരുമാനിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ സങ്കീര്‍ണമായ പശ്ചാത്തലത്തിലാണ് തീരുമാനം.

ഇതിനിടെ, അതിര്‍ത്തി സംസ്ഥാനങ്ങളിലെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. കശ്മീരിലെയും പഞ്ചാബിലെയും പ്രധാന റോഡുകളുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. വിമാനത്താവളങ്ങള്‍ ഭാഗികമായി അടച്ചു. ശ്രീനഗര്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം പൂര്‍ണ്ണമായും സൈന്യത്തിന്റെ കൈയ്യിലാണ്.

Exit mobile version