രാജ്യത്തെ ഹജ്ജ് ക്വാട്ട വര്‍ധിപ്പിച്ചു; കാല്‍ ലക്ഷം പേര്‍ക്ക് കൂടി ഇന്ത്യയില്‍ നിന്ന് അവസരം

ന്യൂഡല്‍ഹി: രാജ്യത്തു നിന്നുള്ള ഹജ്ജ് ക്വാട്ടയില്‍ വര്‍ധനവ്. കാല്‍ലക്ഷം പേര്‍ക്കാണ് ഇന്ത്യയില്‍ നിന്ന് ഇത്തവണ മക്കയിലും മദീനയിലും എത്താനാവുക. നേരത്തെ ഒന്നേമുക്കാല്‍ ലക്ഷം പേര്‍ക്കായിരുന്നു അവസരം. ഇത്തവണ കൂടുതല്‍ പേര്‍ക്ക് സൗകര്യം ഒരുക്കുമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.

കപ്പല്‍ മാര്‍ഗം ഇന്ത്യന്‍ ഹാജിമാരെ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 2020 ല്‍ ഇത് സാധിക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ ഹജ്ജ് മിഷന്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരത്തെ തയാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്.

സൗദി കിരീടാവകാശിയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയുണ്ടായ പ്രഖ്യാപനം ഹജ്ജിന് അവസരം കാത്തിരിക്കുന്ന വിശ്വാസികള്‍ക്ക് സന്തോഷം പകരുന്നതാണ്. കോഴിക്കോട് നിന്നടക്കം ഇത്തവണ 21 ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകളാണ് ഉണ്ടാവുക. എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്ന് തന്നെ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്ന പദ്ധതി ഇന്ത്യയില്‍ നടപ്പിലാക്കാനായിട്ടില്ല.

മൂന്ന് ലക്ഷം പേരാണ് ഈ വര്‍ഷം ഇന്ത്യയില്‍ നിന്ന് ഹജ്ജിന് അപേക്ഷ സമര്‍പ്പിച്ചിരുന്നത്. കഴിഞ്ഞ ഡിസംബറിലാണ് ഇന്ത്യയും സൗദിയും തമ്മില്‍ 2019 ലെ ഹജ്ജ് കരാര്‍ ഒപ്പുവെച്ചത്.

Exit mobile version