തൂത്തുക്കുടിയിലെ ക്ഷേത്രത്തിനകത്ത് ഭിന്നലിംഗക്കാരിയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി: രണ്ട് പേര്‍ അറസ്റ്റില്‍

എസ്എസ് മാണിക്കപ്പുരത്തെ മാരിയമ്മന്‍ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു കൊല്ലപ്പെട്ട 38 കാരിയായ രാജാത്തി

ചെന്നൈയ്: തൂത്തുക്കുടിയിലെ ക്ഷേത്രത്തിനകത്ത് ഭിന്നലിംഗക്കാരിയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. 24 കാരനായ മരുതും മരുതിന്റെ കൂട്ടാളി സ്നോലിനുമാണ് അറസ്റ്റിലായത്.

എസ്എസ് മാണിക്കപ്പുരത്തെ മാരിയമ്മന്‍ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു കൊല്ലപ്പെട്ട 38 കാരിയായ രാജാത്തി. ക്ഷേത്രത്തിനകത്ത് പൂജ ചെയ്തുകൊണ്ടിരുന്ന രാജാത്തിയെ അരിവാള്‍ കൊണ്ടാണ് മരുത് കൊലപ്പെടുത്തുന്നത്. കൃത്യത്തിന് ശേഷം തല ക്ഷേത്രത്തിന് മുമ്പില്‍ വെക്കുകയും ചെയ്തു.

നേരത്തെ രാജാത്തിയും മരുതും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് സമീപവാസികള്‍ പറയുന്നത്. പിന്നീട് ഇരുവര്‍ക്കുമിടയില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുകയും ഇവര്‍ പിരിയുകയും ചെയ്തു. ക്ഷേത്രമിരിക്കുന്ന ഭൂമി മരുതിന്റെ മുത്തശ്ശിയുടെ ഉടമസ്ഥതയിലായിരുന്നു. മരുതായിരുന്നു ക്ഷേത്രത്തിലെ സെക്രട്ടറിയും. എന്നാല്‍ പിന്നീട് മരുതിന് സ്ഥാനം നഷ്ടപ്പെടുകയായിരുന്നു.

രാജാത്തിയുടേയും മരുതിന്റേയും തുല്യ ഉടമസ്ഥതയിലുണ്ടായ മൂന്ന് ടാങ്കര്‍ ലോറി രാജാത്തി മരുതിന്റെ അനുവാദമില്ലാതെ വില്‍ക്കുകയും ചെയ്തിരുന്നു. ഇത് രണ്ടും കൊലയ്ക്ക് പിന്നിലെ കാരണമാണെന്ന് മരുതി പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.

മുന്‍പ് രാജാത്തി മരുതിന് സമാന രീതിയില്‍ ഭീഷണി മുഴക്കിയിരുന്നു. ഇതിന് ശേഷമാണ് രാജാത്തിയെ സമാന രീതിയില്‍ കൊലപ്പെടുത്താന്‍ മരുത് പദ്ധതിയിടുന്നത്.

ഐപിസി സെക്ഷന്‍ 302 പ്രകാരവും ഗുണ്ട നിയമപ്രകാരവും ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Exit mobile version