ബാങ്ക് അക്കൗണ്ടുമായി എൻപിആർ ബന്ധിപ്പിക്കൽ: സിഎഎ വിരുദ്ധ സമരക്കാരോട് കേന്ദ്രത്തിന്റെ പ്രതികാരമെന്ന് പ്രചാരണം; ഒരു ബ്രാഞ്ചിൽ നിന്നുമാത്രം ഇടപെടുകാർ പിൻവലിച്ചത് 9 കോടി രൂപ

തൂത്തൂകുടി: ബാങ്ക് അക്കൗണ്ട് കെവൈസിയുമായി എൻപിആർ വിവരങ്ങൾ ചേർക്കുമെന്ന പത്രപരസ്യത്തോടൊപ്പം നടന്ന വ്യാജപ്രചാരണം തമിഴ്‌നാട് തൂത്തുക്കുടിയിലെ ഒരു ബാങ്കിനെ തന്നെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഈ ബ്രാഞ്ചിൽ നിന്നും മാത്രം ഇടപാടുകാർ പിൻവലിച്ചത് 9 കോടി രൂപയാണ്. തൂത്തുകുടിയിലെ കായൽപട്ടണത്തിലെ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ചിലാണ് സംഭവം. കഴിഞ്ഞ ശനിയാഴ്ച പ്രദേശിക പത്രത്തിൽ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെതായി വന്ന പരസ്യമാണ് ഇടപാടുകാരിൽ സംശമുണ്ടാക്കിയതും ഇടപാടുകാർ പണം പിൻവലിക്കാൻ തയ്യാറായതും എന്നാണ് റിപ്പോർട്ട്.

ഭാവിയിൽ ദേശീയ ജനസംഖ്യ രജിസ്ട്രറിലെ വിവരങ്ങൾ അക്കൗണ്ടുള്ളവരുടെ കെവൈസി വിവരങ്ങളായി പരിഗണിക്കും എന്നത് സംബന്ധിച്ചായിരുന്നു പ്രദേശിക മാധ്യമങ്ങളിൽ വന്ന പരസ്യം. എന്നാൽ മുസ്ലീം വിഭാഗങ്ങൾ കൂടുതലുള്ള മേഖലയിൽ ചില സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ഈ പരസ്യം തെറ്റിധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിക്കപ്പെടുകയായിരുന്നു. ഇത് പ്രകാരം സിഎഎ വിരുദ്ധസമരം ചെയ്തവരോട് കേന്ദ്രം സർക്കാർ പ്രതികാരം ചെയ്യുന്ന നടപടിയുടെ ഭാഗമാണെന്ന പ്രചാരണം നടന്നു. ഇതോടെ ആളുകൾ കൂട്ടത്തോടെ ബാങ്കിൽ എത്തി തങ്ങളുടെ അക്കൗണ്ടിലെ തുകകൾ പിൻവലിച്ചു തുടങ്ങിയെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ കായൽപട്ടണം ബ്രാഞ്ച് മാനേജർ എ മാരിയപ്പൻ പറയുന്നത് തിങ്കളാഴ്ചയാണ് ഏറ്റവും കൂടുതൽ തുക പിൻവലിക്കൽ നടന്നത്. സ്ത്രീകൾ അടക്കം കൂട്ടത്തോടെ എത്തിയാണ് പണം പിൻവലിച്ചത്. സാധാരണ നിലയിൽ സ്ത്രീകൾ ഇടപാടുകാരായി ഈ ബ്രാഞ്ചിൽ എത്തുന്നത് കുറവാണെന്നും ഇദ്ദേഹം സൂചിപ്പിക്കുന്നു. ചൊവ്വാഴ്ച മാത്രം ബാങ്കിൽ നിന്നും 50 ലക്ഷം രൂപ ഇടപാടുകാർ പിൻവലിച്ചു. ഏതാണ്ട് 10,000 കുടുംബങ്ങൾ അധിവസിക്കുന്ന തീരദേശ പ്രദേശമാണ് കായൽപട്ടണം. ഇവിടുത്തെ വലിയൊരു വിഭാഗം ഗൾഫിൽ അടക്കം ജോലി ചെയ്യുന്നുണ്ട്. അതിനാൽ തന്നെ ഇവിടുത്തെ ബ്രാഞ്ചിൽ ഏറെ എൻആർഐ അക്കൗണ്ടുകളുണ്ട്. എന്നാൽ പണം പിൻവലിക്കുന്നത് വ്യാജ പ്രചാരണത്തിന് ശേഷമാണ് എന്ന് അറിഞ്ഞതോടെ ബാങ്ക് ഇടപാടുകാർക്കിടയിൽ ബോധവത്കരണവുമായി ഇറങ്ങിയിട്ടുണ്ട്. എൻപിആര് വിവരങ്ങൾ കെവൈസിക്ക് നൽകേണ്ടത് നിർബന്ധമല്ലെന്നും, അതും നൽകാം എന്നത് ഉപാദി മാത്രമാണെന്ന് ബാങ്ക് പറയുന്നു.

Exit mobile version