‘നമ്മള്‍ക്ക് സുഖമായി ഉറങ്ങാന്‍ അതിര്‍ത്തിയില്‍ ജീവന്‍ വെടിഞ്ഞവരാണ് സൈനികര്‍’; വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്കായി അഞ്ച് ലക്ഷം നല്‍കി മുഹമ്മദ് ഷമി; നന്മയ്ക്ക് കൈയ്യടിച്ച് സൈബര്‍ലോകം

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് ക്രിക്കറ്റര്‍ മുഹമ്മദ് ഷമി.
പുല്‍വാമയില്‍ നടന്ന ഭീകരാക്രമണം ഏറെ വേദനിപ്പിക്കുന്നു. നമ്മള്‍ സുഖമായി ഉറങ്ങാന്‍ അതിര്‍ത്തിയില്‍ തങ്ങളുടെ ജീവന്‍ വെടിഞ്ഞവരാണ് ജവാന്‍മാര്‍. ധീര ജവാന്‍മാരുടെ കുടുംബങ്ങളെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. ക്രിക്കറ്റ് താരങ്ങള്‍ എന്ന നിലയ്ക്ക് അവിടെയുള്ള പരമാവധി ജവാന്‍മാരെ നേരില്‍ കാണാന്‍ ശ്രമിക്കും. ആരും ഒറ്റയ്ക്കാണ് എന്ന് വിഷമിക്കരുത്. ലക്ഷക്കണക്കിനാളുകള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. ജവാന്‍മാരെ മനസറിഞ്ഞ് സല്യൂട്ട് ചെയ്യുന്നെന്നും ഷമി പറഞ്ഞു.

ധീര ജവാന്‍മാരുടെ ഭാര്യമാരുടെ ക്ഷേമത്തിനായുള്ള സംഘടനയ്ക്ക്(CRPF Wives Welfare Association) അഞ്ച് ലക്ഷം രൂപ ഷമി ഇതിനകം കൈമാറിയിട്ടുണ്ട്.
ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഇന്ത്യ ഒന്നടങ്കം ഇതിന്റെ ആഘാതത്തിലാണ്. ഇന്ത്യന്‍ കായിക ലോകവും ഈ ദുഖത്തില്‍ പങ്കുചേരുകയാണ്. വീരേന്ദര്‍ സെവാഗും ഗൗതം ഗംഭീറും അടക്കമുള്ള ക്രിക്കറ്റ് താരങ്ങള്‍ സംഭവത്തെ അപലപിക്കുകയും സൈനികരുടെ കുട്ടികളുടെ പഠന ചിലവ് ഏറ്റെടുക്കുകയും ചെയ്തു.

ഇംഗ്ലണ്ടില്‍ മെയ് അവസാനം നടക്കുന്ന ലോകകപ്പിന് മുന്നോടിയായി ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന പരമ്പരയ്ക്ക് തയ്യാറെടുക്കുകയാണ് ഷമിയടങ്ങുന്ന ഇന്ത്യന്‍ ടീം.

Exit mobile version