രാജ്യം ധീര ജവാന്മാരുടെ വീരമൃത്യുവില്‍ കണ്ണീരണിഞ്ഞ്: ഉദ്ഘാടനങ്ങളും ഡാന്‍സ് പാര്‍ട്ടിയുമായി പ്രധാനമന്ത്രിയും ബിജെപി നേതാക്കളും; രോഷം കൊണ്ട് സൈബര്‍ലോകം

ന്യൂഡല്‍ഹി: രാജ്യമെങ്ങും 44 ധീര ജവാന്മാരുടെ വീരമൃത്യുവിന്റെ ഞെട്ടലില്‍ കണ്ണീരണിഞ്ഞിരിക്കുമ്പോള്‍ പൊതുപരിപാടികളും ഉദ്ഘാടനങ്ങളുമായി ദിവസം ചിലവിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി.

ബിജെപി ഡല്‍ഹി അദ്ധ്യക്ഷന്‍ മനോജ് തിവാരി ഡാന്‍സ് പാര്‍ട്ടി നടത്തിയപ്പോള്‍ ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ചിരിച്ചുലസിച്ച് പൊതുപരിപാടിയില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു. അതേസമയം കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രചാരണ പരിപാടികള്‍ റദ്ദാക്കി.

നാല്‍പതിലേറെ ജവാന്‍മാര്‍ ഒരൊറ്റ ബോംബ് സ്ഫോടനത്തില്‍ ചിന്നഭിന്നമായി നില്‍ക്കുന്ന രാജ്യത്തിന് മുന്നില്‍ പാര്‍ട്ടി പരിപാടികളും ഉദ്ഘാടനങ്ങളുമായാണ്
പ്രധാനമന്ത്രി കരിദിനം ചെലവിട്ടത്.

കേന്ദ്രമന്ത്രിസഭയുടെ സുരക്ഷ സമിതിയോഗത്തിന്റെ വിശദാംശങ്ങള്‍ അറിയിക്കാന്‍ മന്ത്രി അരുണ്‍ ജെയ്റ്റ്ലി ഹാളിന് പുറത്തേയ്ക്ക് എത്തുന്നതിന് മുമ്പ് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച പ്രധാനമന്ത്രി ഡല്‍ഹി റയില്‍വേ സ്റ്റേഷനിലേയ്ക്ക് കുതിച്ചു.
സ്വന്തം മണ്ഡലമായ വാരണാസിയിലേയ്ക്കുള്ള ഹൈ സ്പീഡ് ട്രെയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ലക്ഷ്യം. ഉദ്ഘാടനം കഴിഞ്ഞ മോഡി ഝാന്‍സിയിലെ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് റാലിയിലുമെത്തി.

ജവാന്‍മാരുടെ മൃതദേഹങ്ങള്‍ കാശ്മീരിലെ ആശുപത്രിയില്‍ നിന്നും വിമാനത്താവളത്തിലേയ്ക്ക് മാറ്റുമ്പോള്‍, മോഡി റാലിയില്‍ രാഷ്ട്രീയ പ്രസംഗം നടത്തുന്നു. അതിന് ശേഷം ബീഹാറിലെത്തിയ മോഡി നിരവധി പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിച്ചു.

ഇന്നലെ തീവ്രവാദ ആക്രമണം അറിഞ്ഞയുടന്‍ വാര്‍ത്താസമ്മേളനം പോലും കോണ്‍ഗ്രസ് നേതാവ് പ്രിയങ്കഗാന്ധി റദ്ദ് ചെയ്ത സമയത്ത് കര്‍ണ്ണാടകയിലെ ബിജെപി റാലിയില്‍ ചിരിച്ചുലസിച്ച് സംസാരിക്കുന്ന അമിത് ഷായുടെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഭീകരാക്രമണത്തെ അപലപിച്ച് ശേഷമായിരുന്നു അമിത് ഷായുടെ ആഹ്ലാദത്തോടെയുള്ള പ്രസംഗം.

യോഗി ആദിത്യനാഥും കേരളത്തിലെ പരിപാടികള്‍ മുടക്കമില്ലാതെ നടത്തി. ഡല്‍ഹി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ മനോജ് തിവാരി അര്‍ദ്ധരാത്രി ഡാന്‍സ് പാര്‍ടി നടത്തിയായിരുന്നു ഭീകരാക്രമണം അറിഞ്ഞ രാജ്യത്തോട് പ്രതികരിച്ചത്.

കേന്ദ്ര റയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ തമിഴ്നാട്ടിലെ എഐഎഡിഎംകെ. സഖ്യ ചര്‍ച്ചകള്‍ നടത്തി പാര്‍ട്ടിയുടെ ശക്തി വര്‍ദ്ധിപ്പിക്കുന്ന തിരക്കിലായിരുന്നു. നാല്‍പ്പതിലേറെ സൈനീകര്‍ വീരമൃത്യു വരിച്ചിട്ടും രാജ്യത്ത് ദു:ഖാചരണം പോലും ഉണ്ടായില്ലെന്നത് ബിജെപിയ്‌ക്കെതിരെ ഏറെ വിമര്‍ശനങ്ങളുയര്‍ത്തുന്നു.

അതേസമയം, വീരമൃത്യു വരിച്ച സൈനികരുടെ മൃതദേഹം വൈകുന്നേരത്തോടെ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിച്ചപ്പോള്‍, സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പി്കകാന്‍ പ്രധാനമന്ത്രിയെത്തി. കൂടാതെ കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയും മറ്റ് കേന്ദ്രമന്ത്രിമാരും ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയിരുന്നു. രാഷ്ട്രീയ നേതാക്കളും സൈനികതലവന്മാരും വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.

Exit mobile version