പ്രതിഷ്ഠ സതീദേവിയുടെ യോനി; ആര്‍ത്തവത്തെ ആഘോഷമാക്കി കാമാഖ്യ ക്ഷേത്രം

ഗുവാഹത്തി: സ്ത്രീകള്‍ക്ക് ആര്‍ത്തവത്തിന്റെ പേരില്‍ ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെടുമ്പോള്‍ അതിനെ ആഘോഷമാക്കി മാറ്റുകയാണ് ഗുവാഹത്തിയിലെ കാമാഖ്യ ക്ഷേത്രം. ആര്‍ത്തവരക്തത്തെ അശുദ്ധിയായി കണക്കാക്കുന്ന നമ്മുടെ രാജ്യത്ത് ദേവിയുടെ ആര്‍ത്തവ ദിനങ്ങള്‍ കൊണ്ടാടുന്ന ക്ഷേത്രമാണിത്.

ഗുവാഹത്തിയുടെ പടിഞ്ഞാറന്‍ മേഖലയില്‍ നീലാചല്‍ എന്ന കുന്നിന്‍ മുകളിലാണ് കാമാഖ്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രാചീനമായ 51 ശക്തി പീഠങ്ങളിലൊന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്. ഈ ക്ഷേത്ര സമുച്ചയത്തില്‍ പ്രധാന ദേവിയെ കൂടാതെ പത്ത് ദേവീ സ്ഥാനങ്ങള്‍ കൂടി സങ്കല്‍പ്പിക്കപ്പെടുന്നു. അവ ദശമഹാവിദ്യമാരായ മഹാകാളി, താരാദേവി, ഭുവനേശ്വരി, ബഗളാമുഖി, ഷോഡശി, ചിന്നമസ്ത, തൃപുര സുന്ദരി, ധൂമാവതി, മാതംഗി, കമല എന്നിവയുടേതാണ്. ദുര്‍ഗ്ഗാ മാതാവിന്റെ പത്തു പ്രധാന താന്ത്രിക രൂപങ്ങള്‍ ആണിവ. തൃപുര സുന്ദരി, മാതംഗി, കമല എന്നിവ പ്രധാന ക്ഷേത്രത്തിലും മറ്റുള്ളവ വേറേ ക്ഷേത്രങ്ങളിലും ആരാധിക്കപ്പെടുന്നു.

ക്ഷേത്രമന്ദിരത്തില്‍ ഒരു ചെറിയ ഗുഹക്കുള്ളിലായി കല്‍ഫലകത്തില്‍ കൊത്തിവെച്ചിരിക്കുന്ന സതീദേവിയുടെ യോനിയാണ് ഇവിടുത്തെ പ്രതിഷ്ഠ. ദക്ഷയാഗസമയത്ത് ജീവത്യാഗം ചെയ്ത സതീദേവിയുടെ ശരീരം മഹാവിഷ്ണുവിന്റെ സുദര്‍ശന ചക്രപ്രയോഗത്തില്‍ 108 കഷണങ്ങള്‍ ആയി ചിതറിയപ്പോള്‍ യോനീഭാഗം വീണ ഭാഗമാണിതെന്നാണ് വിശ്വാസം. ആദിശക്തിയുടെ പ്രതാപരുദ്രയായ ഭഗവതീ സങ്കല്പമാണ് കാമാഖ്യാദേവി. ഒമ്പത് യോനീരൂപങ്ങളുടെ മദ്ധ്യത്തിലായി ഒരു യോനീരൂപത്തിലാണ് ശ്രീചക്രം നിരൂപിക്കുന്നത്. താന്ത്രികാരാധനയുടെ ഒരു കേന്ദ്രമായും കാമാഖ്യ ക്ഷേത്രം പരിഗണിക്കപ്പെടുന്നു.

ദേവിയെ പ്രീതിപ്പെടുത്താനായി ആണ്‍മൃഗങ്ങളെയാണ് ഇവിടെ ബലി നല്‍കുന്നത്. പെണ്‍മൃഗങ്ങളെ ബലികഴിക്കുന്നത് ഇവിടെ നിഷിദ്ധമാണ്. പൂജക്കുള്ള ദ്രവ്യങ്ങളായി ചുവന്ന പൂക്കള്‍, ചുവന്ന തുണിക്കഷണങ്ങള്‍, ചുവന്ന ചാന്ത് എന്നിവയാണ് അര്‍പ്പിക്കുന്നത്.

ക്ഷേത്രത്തിലെ പ്രധാന ഉത്സവം അമ്പുബാച്ചി മേളയാണ്. ഈ വേളയില്‍ അസമില്‍ വിശ്വാസികള്‍ വ്രതം അനുഷ്ഠിക്കുന്നു. ഈ ദിനങ്ങളില്‍ കാമാഖ്യ രജസ്വലയാകുമെന്ന വിശ്വാസത്താല്‍ ക്ഷേത്രത്തിന്റെ വാതിലുകള്‍ അടയ്ക്കും. പൂജകളൊന്നും നടത്തില്ല. ഈ സമയത്ത് ക്ഷേത്രത്തിന്റെ പരിസരത്ത് വന്‍ ആഘോഷം സംഘടിപ്പിക്കുകയും നാടിന്റെ നാനാദിക്കുകളില്‍ നിന്നും വിശ്വാസികള്‍ നീലാചലില്‍ എത്തിച്ചേരുകയും ചെയ്യുന്നു. നാലാം ദിവസമാണ് ക്ഷേത്രത്തിന്റെ വാതിലുകള്‍ തുറക്കുന്നത്. അന്നേ ദിവസം പതിവു പൂജകള്‍ ആരംഭിക്കുന്നു. പിന്നീട് കാര്‍മ്മികന്‍ നല്‍കുന്നു ചുവന്ന തുണിയുടെ കഷണങ്ങളുമായാണ് ഭക്തര്‍ മടങ്ങുന്നത്. കാമാഖ്യയുടെ ആര്‍ത്തവരക്തം പുരണ്ടതെന്നു കരുതുന്ന ആ തുണിക്കഷണം അഭിവൃദ്ധിയുടെ വാഗ്ദാനമായാണ് തീര്‍ഥാടകര്‍ വിശ്വസിക്കുന്നത്.

അതേ സമയം ദേവിയുടെ ആര്‍ത്തവം ആഘോഷിക്കപ്പെടുമ്പോഴും ആര്‍ത്തവ ദിവസങ്ങളില്‍ ഇവിടെ സ്ത്രീകള്‍ക്ക് പ്രവേശനമില്ല എന്ന വസ്തുതയുമുണ്ട്.

Exit mobile version