വ്യഭിചാരം ചെയ്യുന്നുവെന്ന് സംശയം; മരുമകളെ മൃഗീയമായി പൊള്ളലേല്‍പ്പിച്ച് അമ്മായിയമ്മ

ഒരു മന്ത്രവാദിയുടെ നിര്‍ദേശപ്രകാരം പ്രാചീന അനുഷ്ഠാനമായ അഗ്‌നി പരീക്ഷക്ക് വിധേയാക്കാന്‍ തീരുമാനിക്കുകയായിരുന്നു

മധുര: മരുമകള്‍ വ്യഭിചാരം ചെയ്യുന്നുവെന്ന സംശയത്തെത്തുടര്‍ന്ന് അമ്മായിയമ്മ മരുമകളെ മൃഗീയമായി പൊള്ളലേല്‍പ്പിച്ചു. ഉത്തര്‍പ്രദേശിലെ മധുരയിലാണ് സംഭവം. ഇവര്‍ തീക്കൊള്ളികൊണ്ട് മരുമകളുടെ കൈവെള്ളയില്‍ മൃഗീയമായി പൊള്ളിക്കുകയായിരുന്നു. സുമാനി എന്ന യുവതിക്കാണ് പൊള്ളലേറ്റത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് മധുര സ്വദേശിയായ ജയ്‌വീറും സുമാനിയും തമ്മിലുള്ള വിവാഹം നടന്നത്. രണ്ട് വീട്ടുകാരുടെയും സമ്മതപ്രകാരമുള്ള വിവാഹമായിരുന്നു അത്. അന്നേ ദിവസം തന്നെ സുമാനിയുടെ സഹോദരി പുഷ്പയും ജയ്‌വീറിന്റെ സഹോദരന്‍ യഷ് വീറുമായുള്ള വിവാഹവും നടന്നിരുന്നു. തുടര്‍ന്ന് ആറ് മാസത്തിന് ശേഷം ജയ്‌വീറിന്റെ അമ്മ സുമാനിയ വ്യഭിചാരം ചെയ്യുന്നവളാണെന്ന് ആരോപിച്ച് നിരന്തരം പീഡിപ്പിക്കുയും സത്യാവസ്ഥ മനസ്സിലാക്കുന്നതിന് വേണ്ടി ഒരു മന്ത്രവാദിയുടെ നിര്‍ദേശപ്രകാരം പ്രാചീന അനുഷ്ഠാനമായ അഗ്‌നി പരീക്ഷക്ക് വിധേയാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

തുടര്‍ന്ന് മന്ത്രവാദിയുടെ നിര്‍ദേശപ്രകാരം സുമാനിയുടെ കൈവെള്ളയില്‍ വിറക്‌ക്കൊള്ളികൊണ്ട് ക്രൂരമായി പൊള്ളിച്ചു. ഇതോടെ യുവതി പരാതിയുമായി പോലീസിനെ സമീപിച്ചു. സ്ത്രീധനത്തിന്റെ പേരും പറഞ്ഞ് അമ്മായിയമ്മ തന്നെ നിരന്തരം ദേഹോപദ്രവം ചെയ്യുകയും മോശം വാക്കുകള്‍ പറയുകയും ചെയ്തിരുന്നതായും സുമാനിയുടെ പരാതിയില്‍ പറയുന്നു.

ഇതുപോലെ ഒരിക്കല്‍ താന്‍ ഉറങ്ങിക്കിടന്നപ്പേള്‍ ഭര്‍ത്താവ് കത്തികൊണ്ട് തന്റെ കൈത്തണ്ട മുറിച്ചുവെന്നും കൊല്ലാന്‍ ശ്രമിച്ചുവെന്നും സുമാനി പരാതിയില്‍ പറയുന്നു. ജയ്‌വീറിനെ ചതിച്ചുവെന്ന് പറഞ്ഞായിരുന്നു അക്രമം. ആ സംഭവത്തിന് ശേഷം യുവതിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും രണ്ട് കുടുംബക്കാരും ചേര്‍ന്ന് സംഭവം ഒത്തുതീര്‍പ്പാക്കുകയായിരുന്നു. അമ്മായിയമ്മക്കും മറ്റ് ആറ് പേര്‍ക്കുമെതിരെയാണ് സുമാനി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version