മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ചികിത്സിക്കാനോ വെന്റിലേറ്റര്‍ സൗകര്യം ഒരുക്കാനോ തയ്യാറായില്ല.! പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം

ഭോപ്പാല്‍: വേണ്ട ചികിത്സ കിട്ടിയില്ല, പൊള്ളലേറ്റ ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ആശുപത്രിയില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. സാരമായ പരുക്കുകളോടെ കുഞ്ഞിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കലും സൗകര്യം ലഭിക്കാത്തതിനെ തുടര്‍ന്ന് കുഞ്ഞ് മരിക്കുകയായിരുന്നു.

തിളച്ചവെള്ളം ശരീരത്തില്‍ വീണ് 70 ശതമാനത്തിലേറെ പൊള്ളലേറ്റ അന്‍ഷികയെ കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ മെഡിക്കല്‍ കോളേജിലെ വിദഗ്ധ ഡോക്ടര്‍മാര്‍ കുട്ടിയെ ചികിത്സിക്കാനോ വെന്റിലേറ്റര്‍ സൗകര്യം ഒരുക്കാനോ തയ്യാറായില്ല. കുട്ടിയെ പരിശോധിക്കാനെത്തിയ ഡോ. ജ്യോതി റൗത്ത് ആശുപത്രിയിലെ വെന്റിലേറ്റര്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും കുട്ടിയുടെ ജീവന്‍ രക്ഷിക്കണമെങ്കില്‍ നിങ്ങള്‍തന്നെ വെന്റിലേറ്റര്‍ സൗകര്യം ഒരുക്കണമെന്നും മാതാപിതാക്കളോട് പറഞ്ഞു..

ഡോക്ടറും കുട്ടിയുടെ ബന്ധുക്കളും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോ പിന്നീട് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ഡോ. ജ്യോതി റൗത്തിനെതിരെ പ്രതിഷേധം ശക്തമായി. ഇതോടെ ഡോ. ജ്യോതി റൗത്തിനെ സര്‍വ്വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു.

അതേസമയം, പൊള്ളലേറ്റ കുട്ടിക്ക് ചികിത്സ നിഷേധിച്ചെന്ന ആരോപണം തെറ്റാണെന്ന് ഡോ. ജ്യോതി റൗത്ത് പ്രതികരിച്ചു. എഡിറ്റ് ചെയ്ത വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചുവെന്നും ജ്യോതി റൗത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Exit mobile version