ബിജെപിയുടെ മുഖം മോഡി ആണെങ്കിലും ഭരണം നിയന്ത്രിക്കുന്നത് ആര്‍എസ്എസ്, മോഡിക്ക് മൂന്ന് മാസത്തിനുള്ളില്‍ കാര്യങ്ങള്‍ മനസിലാവും; രാഹുല്‍ ഗാന്ധി

രാജ്യമാണ് ബിജെപിയേക്കാള്‍ വലുതെന്ന യാഥാര്‍ത്ഥ്യം നരേന്ദ്രമോഡിക്ക് മൂന്ന് മാസത്തിനുള്ളില്‍ ബോധ്യപ്പെടുമെന്നും പ്രതിസന്ധി ഘട്ടങ്ങളില്‍ രാജ്യത്തെ വോട്ടര്‍മാര്‍ കോണ്‍ഗ്രസിലാണ് പ്രതീക്ഷ അര്‍പ്പിക്കുകയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു

ന്യൂഡല്‍ഹി: ബിജെപിയെയും നരേന്ദ്രമോഡിയെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപിയുടെ മുഖം മോഡി ആണെങ്കിലും നാഗ്പൂരില്‍ ഇരുന്ന് ഭരണം നിയന്ത്രിക്കുന്നത് ആര്‍എസ്എസാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മൂന്ന് മാസത്തിനുള്ളില്‍ മോഡിക്ക് യാഥാര്‍ഥ്യം മനസിലാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്ത്യയേക്കാള്‍ വലുതാണ് ബിജെപി എന്നാണ് അവരുടെ വിചാരം. ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങള്‍ ഒരു പാര്‍ട്ടിയുടേയും സ്വന്തമല്ല, അവ രാജ്യത്തിന്റെ സ്വന്തമാണ്. എന്നാല്‍ അമിത് ഷാ കോടതിയെപ്പോലും സ്വാതന്ത്ര്യത്തോടു കൂടി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

രാജ്യമാണ് ബിജെപിയേക്കാള്‍ വലുതെന്ന യാഥാര്‍ത്ഥ്യം നരേന്ദ്രമോഡിക്ക് മൂന്ന് മാസത്തിനുള്ളില്‍ ബോധ്യപ്പെടുമെന്നും പ്രതിസന്ധി ഘട്ടങ്ങളില്‍ രാജ്യത്തെ വോട്ടര്‍മാര്‍ കോണ്‍ഗ്രസിലാണ് പ്രതീക്ഷ അര്‍പ്പിക്കുകയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അതേ സമയം പത്തു മിനുട്ട് നേരം ഒരു വേദിയില്‍ നിന്ന് തന്നോട് നേര്‍ക്കുനേര്‍ സംസാരിക്കാന്‍ മോഡിയെ വെല്ലുവിളിക്കുകയാണെന്നും, എന്നാല്‍ അദ്ദേഹത്തിന് അതിന് ധൈര്യമില്ലെന്നും മോഡി വെറും ഭീരുവായ മനുഷ്യനാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഡല്‍ഹിയില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്ലിന്റെ സമ്മേളനത്തില്‍ സംസാരിക്കവേയാണ് രാഹുല്‍ മോഡിയെ വെല്ലുവിളിച്ചത്.

Exit mobile version