ഹെലികോപ്റ്റര്‍ ഇറക്കാന്‍ മമത അനുമതി നല്‍കിയില്ല; റോഡ് മാര്‍ഗം പ്രസംഗവേദിയിലെത്തി യോഗി ആദിത്യനാഥ്

കൊല്‍ക്കത്ത: ഹെലികോപ്റ്റര്‍ ഇറക്കാന്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ അനുമതി നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റോഡ് മാര്‍ഗ്ഗം ബംഗാളിലെത്തി.

ജാര്‍ഖണ്ഡിലെ ബൊക്കാറോയില്‍ ഹെലികോപ്റ്ററിറക്കി അന്‍പത് കിലോമീറ്റര്‍ റോഡ് മാര്‍ഗ്ഗം സഞ്ചരിച്ചാണ് യോഗി ആദിത്യനാഥ് പുരുലിയയിലെ സമ്മേളന വേദിയിലെത്തിയത്. പ്രസംഗത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ ആഞ്ഞടിച്ച യോഗി അഴിമതിക്കാരെ സംരക്ഷിക്കാനാണ് മമത ശ്രമിക്കുന്നതെന്ന് ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോഡി സംസാരിച്ച റാലിക്ക് ശേഷം കൂടുതല്‍ ജനങ്ങള്‍ പങ്കെടുത്ത ബിജെപിയുടെ പരിപാടിയായിരുന്നു ഇന്നത്തേത്. നേരത്തെ യോഗി ആദിത്യനാഥിന് റാലിയില്‍ പ്രസംഗിക്കാന്‍ അനുമതി തേടിയുള്ള അപേക്ഷ അപൂര്‍ണ്ണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഹെലികോപ്റ്ററിന് ഇറങ്ങാന്‍ അനുമതി നിഷേധിച്ചത്.

കഴിഞ്ഞ ഞായറാഴ്ച്ച യോഗിയുടെ ഹെലികോപ്റ്ററും കഴിഞ്ഞ മാസം അമിത്ഷായുടെ ഹെലികോപ്റ്ററും പശ്ചിമ ബംഗാളില്‍ ഇറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. പശ്ചിമ ബംഗാളില്‍ ദേശീയ പൗരത്വ ഭേദഗതി ബില്ല് ചര്‍ച്ചയാക്കുന്ന ബിജെപി, മുസ്ലീം വിരുദ്ധ വികാരം ഉണര്‍ത്തി വോട്ട് തേടാനുള്ള ശ്രമത്തിലാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ആരോപിച്ചു.

Exit mobile version