‘രാത്രി ഏഴ് മണിക്ക് ശേഷം സ്ത്രീകളെ ജോലിക്ക് നിര്‍ബന്ധിക്കരുത് ‘ : ഉത്തരവിറക്കി യുപി

ലഖ്‌നൗ : സംസ്ഥാനത്തൊട്ടാകെയുള്ള ഫാക്ടറികള്‍ സ്ത്രീകളെ രാത്രി ഷിഫ്റ്റിന് നിര്‍ബന്ധിക്കരുതെന്ന് ഉത്തരവിറക്കി യുപി സര്‍ക്കാര്‍. ഫാക്ടറികളില്‍ ഏഴ് മണിക്ക് ശേഷം ജോലി ചെയ്യാന്‍ ഒരു സ്ത്രീയെയും നിര്‍ബന്ധിക്കരുതെന്നും രാവിലെ ആറിന് മുമ്പ് അവരുടെ രേഖാമൂലമുള്ള സമ്മതമില്ലാതെ ജോലിക്ക് വിളിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. സ്ത്രീ സുരക്ഷ ഉറപ്പ് വരുത്തുകയാണ് ലക്ഷ്യമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.

ശനിയാഴ്ച രാവിലെയാണ് യോഗി സര്‍ക്കാര്‍ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഉത്തരവ് പ്രകാരം രാവിലെ ആറിന് മുമ്പും വൈകിട്ട് ഏഴിന് ശേഷവും സ്ത്രീ തൊഴിലാളികള്‍ ജോലി ചെയ്യാന്‍ വിസമ്മതിച്ചാല്‍ അവരെ ജോലിയില്‍ നിന്ന് പിരിച്ചു വിടില്ല. മേല്‍പ്പറഞ്ഞ സമയങ്ങളില്‍ ജോലി ചെയ്യേണ്ടി വന്നാല്‍ അധികാരികള്‍ സൗജന്യ ഭക്ഷണവും മതിയായ മേല്‍നോട്ടവും നല്‍കണം. സംസ്ഥാനത്തെ എല്ലാ മില്ലുകളിലും ഫാക്ടറികളിലുമുടനീളമുള്ള സ്ത്രീ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ഇളവുകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

Also read : മൂത്രം ശുദ്ധീകരിച്ച് ബിയര്‍ നിര്‍മിക്കാനൊരുങ്ങി സിങ്കപ്പൂര്‍

നൈറ്റ് ഷിഫ്റ്റിന് തയ്യാറായിട്ടുള്ള സ്ത്രീകളെ സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കേണ്ടത് അധികാരികളുടെ ബാധ്യതയാണെന്നും ഉത്തരവ് പറയുന്നു. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയേണ്ടതും സുരക്ഷിതമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം അവര്‍ക്കൊരുക്കി നല്‍കേണ്ടതും മേലധികാരികളാണെന്നും സര്‍ക്കാര്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

Exit mobile version