മോഡിയുടെ റാലിക്കിടെ ഉന്തും തള്ളും; വേദിയൊരുക്കിയത് ഇടുങ്ങിയ സ്ഥലത്ത്; ഒടുവില്‍ പ്രസംഗം അവസാനിപ്പിച്ച് പ്രധാനമന്ത്രി

വേണ്ടത്ര കസേരകളോ സൗകര്യങ്ങളോ ഇല്ലാതെ വളരെ ഇടുങ്ങിയ സ്ഥലത്താണ് മോഡിയുടെ തെരഞ്ഞെടുപ്പ് റാലിയ്ക്കായി വേദയൊരുക്കിയത്.

താക്കുര്‍നഗര്‍(ബംഗാള്‍): പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ റാലിയ്ക്കിടെ പ്രവര്‍ത്തകരുടെ ഉന്തും തള്ളും. പശ്ചിമബംഗാളിലാണ് സംഭവം. വേണ്ടത്ര കസേരകളോ സൗകര്യങ്ങളോ ഇല്ലാതെ വളരെ ഇടുങ്ങിയ സ്ഥലത്താണ് മോഡിയുടെ തെരഞ്ഞെടുപ്പ് റാലിയ്ക്കായി വേദയൊരുക്കിയത്.

പരിപാടി ആരംഭിച്ചതോടെ കസേരയ്ക്കും മറ്റുമായി പ്രവര്‍ത്തര്‍ മത്സരിച്ചതോടെ ഉന്തും തള്ളും ഉണ്ടാകുകയും സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ താഴെ വീഴുകയുമായിരുന്നു. സംഭവത്തില്‍ നിരവധി സ്ത്രീകള്‍ക്ക് കൈയ്ക്കും കാലിനും പരിക്കേറ്റു.

മോഡി പ്രസംഗം തുടങ്ങി അല്പം കഴിഞ്ഞപ്പോഴായിരുന്നു സംഭവം അരങ്ങേറിയത്. ഉന്തും തിരക്കും കാരണം സദസിലുള്ള കാണികളെ നിയന്ത്രിക്കാന്‍ സംഘാടകര്‍ക്കും സാധിച്ചില്ല.

നിലത്ത് വീണ് പല സ്ത്രീകളും കരയുന്നുമുണ്ടായിരുന്നു. നിങ്ങള്‍ എങ്ങനെയെങ്കിലും ആളുകള്‍ക്ക് സൗകര്യമൊരുക്കണമെന്ന് പ്രസംഗത്തിനിടെ മോഡി പറയുന്നുണ്ടായിരുന്നു. അതേസമയം, സദസില്‍ നിന്നും ബഹളം ഉയര്‍ന്നതോടെ മോഡി പ്രസംഗം അവസാനിപ്പിക്കുകയും ചെയ്തു.

Exit mobile version