രാജ്യത്ത് തൊഴിലുകള്‍ കൂടിയെന്ന് കാണിച്ച് മോഡി പുതിയ തൊഴില്‍ സര്‍വേ പുറത്തിറക്കും; തൊഴിലില്ലായ്മ റെക്കോര്‍ഡ് ഉയരത്തിലെന്ന റിപ്പോര്‍ട്ടിന് മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ബിബേക് ദെബ്രോയ്

ന്യൂഡല്‍ഹി: നോട്ടുനിരോധനത്തിനു ശേഷം രാജ്യത്ത് തൊഴിലില്ലായ്മ ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ രീതിയില്‍ വര്‍ധിച്ചെന്ന എന്‍എസ്എസ്ഒയുടെ പുറത്തായ റിപ്പോര്‍ട്ടിന് പകരം പുതിയ സര്‍വേ ഫലം പുറത്തിറക്കുമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ബിബേക് ദെബ്രോയ്. തൊഴില്‍ സാധ്യത വര്‍ധിച്ചതായി പുതിയ റിപ്പോര്‍ട്ടില്‍ കാണാമെന്നും ദെബ്രോയ് പറഞ്ഞെന്ന് ന്യൂസ് 18 റിപ്പോര്‍ട്ടു ചെയ്യുന്നു.

‘തൊഴില്‍സാധ്യതകള്‍ സൃഷ്ടിക്കുന്നതില്‍ മോഡി സര്‍ക്കാറിന്റെ പങ്കെന്താണെന്ന് തിരിച്ചറിയണം. ബിസിനസ്, തൊഴില്‍, എന്നീ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന് പകുതി ഉത്തരവാദിത്വം മാത്രമാണ്, ബാക്കി സംസ്ഥാനങ്ങളുടെ ബാധ്യതയാണ്, എന്നാല്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങാനും ബിസിനസ്സിനുതകുന്ന അന്തരീക്ഷം സൃഷ്ടിക്കാനും കേന്ദ്ര സര്‍ക്കാരിന് കഴിയും. സ്വയം തൊഴിലിനുള്ള സാഹചര്യം ഉണ്ടാക്കുക വഴി അതു തന്നെയാണ് മോഡി സര്‍ക്കാര്‍ ചെയ്യുന്നതും’- – ദെബ്രോയ് പറഞ്ഞു.

ബിസിനസ്സ് സ്റ്റാന്‍ഡേര്‍ഡ് പുറത്തു വിട്ട സര്‍വേ പ്രകാരം നാല്‍പത്തിയഞ്ചു വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് നോട്ടുനിരോധനത്തിനു ശേഷം രാജ്യത്തുണ്ടായത്. 2017-18 വര്‍ഷത്തില്‍ 6.1% ആയി തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇക്കാരണം കൊണ്ടാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ മോഡി സര്‍ക്കാര്‍ തയ്യാറാവാതിരുന്നതെന്നാണ് വിലയിരുത്തല്‍. റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ദേശീയ സ്ഥിതിവിവര ശാസ്ത്ര സമിതിയിലെ പിസി മോഹനനടക്കമുള്ള രണ്ട് സ്വതന്ത്ര അംഗങ്ങള്‍ കഴിഞ്ഞദിവസം രാജിവെച്ചിരുന്നു. 2016ല്‍ കേന്ദ്രസര്‍ക്കാര്‍ നോട്ടുനിരോധനം പ്രഖ്യാപിച്ചശേഷം തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ ആദ്യ സര്‍വേയാണിത്.

Exit mobile version