ജനങ്ങളുടെ നടുവൊടിച്ച വിലക്കയറ്റത്തിന്റെ നടുവൊടിച്ചു; 98ശതമാനം ഗ്രാമങ്ങളിലെ വെളിയിട വിസര്‍ജനം ഇല്ലാതാക്കി; വായ്പാ തട്ടിപ്പുകാരെ കുരുക്കി; മോഡി സര്‍ക്കാരിനെ വാഴ്ത്തി ഗോയലിന്റെ ബജറ്റ് പ്രസംഗം

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഇടക്കാല ബജറ്റില്‍ ഒട്ടേറെ ജനക്ഷേമ പദ്ധതികള്‍ കര്‍ഷകരേയും പ്രതിരേധ മേഖലയേയും പശുക്കളേയും കാര്യമായി പരിഗണിച്ച ബജറ്റില്‍ മോഡി സര്‍ക്കാരിന്റെ നേട്ടങ്ങളെ വാഴ്ത്താനും യുപിഎ സര്‍ക്കാരിനെ ഇകഴ്ത്തി കാണിക്കാനും കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ മടിച്ചില്ല.
മോഡി സര്‍ക്കാര്‍ രാജ്യത്തിന്റെ ആത്മവിശ്വാസം തിരിച്ചുനല്‍കിയെന്ന് പറഞ്ഞു കൊണ്ട് ആരംഭിച്ച് ബജറ്റ് അവതരണത്തില്‍ സുസ്ഥിര, അഴിമതിരഹിത ഭരണം കാഴ്ചവയ്ക്കാന്‍ മോഡി സര്‍ക്കാരിനു സാധിച്ചെന്നും സാമ്പത്തികമായി ദുര്‍ബലരായ വിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണം കൊണ്ടുവന്നും ജനത്തിന്റെ നടുവൊടിച്ച വിലക്കയറ്റത്തിന്റെ നടുവൊടിച്ചെന്നും മന്ത്രി അവകാശപ്പെട്ടു.

98 % ഗ്രാമങ്ങളിലും തുറസായ സ്ഥലത്തെ മല വിസര്‍ജനം ഇല്ലാതാക്കിയെന്നും വായ്പാ തട്ടിപ്പുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചെന്നും പ്രസംഗത്തില്‍ അവകാശപ്പെട്ടു.

ഏഴുവര്‍ഷം കൊണ്ട് ധനകമ്മി പകുതിയാക്കി കുറച്ചു. സമ്പദ്ഘടനയില്‍ അടിസ്ഥാനപരമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കി. രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തി. 2022 ല്‍ രാജ്യം സമഗ്രപുരോഗതി കൈവരിക്കുമെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു. പ്രസംഗത്തിനിനിടെ മോഡിയടക്കമുള്ള ഭരണപക്ഷാംഗങ്ങള്‍ ഡസ്‌കിലടിച്ച് പിന്തുണ നല്‍കുകയും ചെയ്തു.

Exit mobile version