അസമിലെ അഭയാര്‍ഥികളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് നല്‍കണമെന്ന് സുപ്രീംകോടതി

സംസ്ഥാനത്തെ ഫോറിന്‍ ട്രിബ്യൂണലുകളുടെ കഴിഞ്ഞ പത്ത് വര്‍ഷത്തെ പ്രവര്‍ത്തനത്തെ കുറിച്ചും സര്‍ക്കാര്‍ വിശദീകരിക്കണം

അസമില്‍ പൗരത്വ പ്രശ്‌നം നേരിടുന്നവരെയും അഭയാര്‍ത്ഥികളെ പാര്‍പ്പിച്ച തടവ് കേന്ദ്രങ്ങള കുറിച്ചും നാട് കടത്തിയവരെ കുറിച്ചും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി. അസം സര്‍ക്കാരിനാണ് കോടതി നിര്‍ദേശം. സംസ്ഥാനത്തെ ഫോറിന്‍ ട്രിബ്യൂണലുകളുടെ കഴിഞ്ഞ പത്ത് വര്‍ഷത്തെ പ്രവര്‍ത്തനത്തെ കുറിച്ചും സര്‍ക്കാര്‍ വിശദീകരിക്കണം.

അസമിലെ ഫോറിന്‍ ട്രൈബ്യൂണലുള്‍ ഇന്ത്യന്‍ പൌരന്മാരല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 20000 ത്തോളം അഭയാര്‍ത്ഥികളെ തടവില്‍ പാര്‍പ്പിച്ചിട്ടുണ്ട്. ഇവരോട് മാനുഷിക പരിഗണന കാണിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹരജിയിലാണ് സുപ്രീം കോടതി അസം സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സംശയത്തിന്റെ പേരിലല്ല ഇവരെ തടവിലാക്കിയിരിക്കുന്നത് എന്നും ഇവര്‍ പൌരന്‍മാരല്ലെന്ന് ട്രിബ്യൂണല്‍ കണ്ടെത്തിയത് കൊണ്ടാണെന്നും അസം സര്‍ക്കാരിനായി ഹാജരായ അഡീഷണല്‍ സോളിസിറ്ററല്‍ ജനറല്‍ തുഷാര്‍മഹ്ത്ത വാദിച്ചു.

എന്നാല്‍ ഇവരില്‍ പലരെയും നാട് കടത്തുന്നതിന് മതിയായ വ്യവസ്ഥകള്‍ ഇല്ല എന്നത് കൊണ്ട് സ്ഥിരമായി തടവുപുള്ളികളാക്കാനാകില്ലെന്ന് ഹര്‍ജിക്കാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഹര്‍ഷ് മന്ദറിന്റെ അഭിഭാഷകന്‍ പ്രഷാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി. ഇതോടെയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് അധ്യക്ഷനായ ബഞ്ച് അസം സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയത്.

ഫോറിന്‍ ട്രിബ്യൂണലുകളില്‍ എത്ര കേസ് കെട്ടികിടക്കുന്നുണ്ട്, ട്രിബ്യൂണല്‍ വിധിയെ തുടര്‍ന്ന് എത്ര പേരെ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ നാട് കടത്തി? എത്ര പേര്‍ ഇപ്പോള്‍ തടവ് കേന്ദ്രങ്ങളിലുണ്ട്? തുടങ്ങിയ വിവരങ്ങളാണ് കൈമാറേണ്ടത്. കേസ് അടുത്ത മാസം 19 ന് വീണ്ടും പരിഗണിക്കും.

Exit mobile version