താജ് മഹല്‍, തേജോ മഹാലയ എന്ന ശിവക്ഷേത്രമായിരുന്നു! അത് നിര്‍മ്മിച്ചത് മുസ്ലീമല്ല; വിവാദ പരാമര്‍ശവുമായി ബിജെപി കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: താജ്മഹല്‍ ഒരു ശിവക്ഷേത്രമായിരുന്നുവെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ആനന്ദ കുമാര്‍ ഹെഗ്‌ഡെ. തേജോ മഹാലയ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ക്ഷേത്രം പിന്നീട് താജ് മഹല്‍ എന്ന് ആക്കുകയായിരുന്നുവെന്നും താജ്മഹല്‍ നിര്‍മ്മിച്ചത് മുസ്ലീങ്ങളല്ലെന്നത് ചരിത്രം പരിശോധിച്ചാല്‍ മനസിലാകുമെന്നും ഹെഗ്‌ഡെ പറഞ്ഞു.

താജ്മഹല്‍ നിര്‍മ്മിച്ചത് ഷാജഹാനല്ല. ചരിത്രം പരിശോധിച്ചാല്‍ മനസിലാകും. ഷാജഹാന്‍ തന്റെ ആത്മകഥയില്‍ താജ്മഹല്‍ പണിത സ്ഥലം ജയസിംഹ രാജാവിന്റെ പക്കല്‍ നിന്ന് വാങ്ങിച്ചെന്ന് പറയുന്നുണ്ട്. പരമതീര്‍ത്ഥ രാജാവാണ് ഈ ശിവ ക്ഷേത്രം പണിതത്. തേജോ മഹാലയ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ക്ഷേത്രം പിന്നീട് താജ് മഹല്‍ എന്ന് ആക്കുകയായിരുന്നെന്ന് ഹെഗ്‌ഡെ പറഞ്ഞു.

നമ്മള്‍ ഉറങ്ങുകയാണെങ്കില്‍, നമ്മുടെ വീടുകള്‍ ഉള്‍പ്പടെ മസ്ജിദ് എന്ന് പുനര്‍നാമകരണം ചെയ്യപ്പെടും. ഭാവിയില്‍ ശ്രീരാമനെ ജഹന്‍പാന എന്നും സീതയെ ബീബി എന്നും വിളിക്കേണ്ടിവരുമെന്നും ഹെഗ്‌ഡെ കൂട്ടിച്ചേര്‍ത്തു.

വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ മുന്‍പും ആനന്ദ കുമാര്‍ ഹെഗ്‌ഡെ വിവാദങ്ങളില്‍ അകപ്പെട്ടിട്ടുണ്ട്. മതേതരം എന്ന വാക്ക് ഇന്ത്യന്‍ ഭരണഘടനയില്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ബിജെപി ഉടന്‍ തന്നെ ഭരണഘടന തിരുത്തുമെന്ന് 2017ല്‍ ആനന്ദ് പറഞ്ഞതും, ടിപ്പു സുല്‍ത്താന്‍ ഹിന്ദു വിരുദ്ധ ഭരണാധികാരിയായിരുന്നുവെന്ന് പറഞ്ഞതും വിവാദമായിരുന്നു.

Exit mobile version