താജ്മഹലിലെ അടച്ചിട്ട മുറികളില്‍ ഹിന്ദു ദൈവങ്ങളില്ല: ചിത്രങ്ങള്‍ പുറത്തുവിട്ട് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ

ന്യൂഡല്‍ഹി: താജ്മഹലിലെ അടച്ചിട്ട മുറികളുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ). അടച്ചിട്ട മുറികളുടെ
ചിത്രങ്ങളും എ.എസ്.ഐ പുറത്തുവിട്ടു.

താജ്മഹലിലെ മുറിയുടെ ചിത്രങ്ങള്‍ ട്വിറ്ററിലൂടെയാണ് എഎസ്‌ഐ പങ്കുവെച്ചത്.
താജ്മഹലിന്റെ ചരിത്രം പരിശോധിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ രുദ്ര വിക്രം സിംഗ് നല്‍കിയ ഹര്‍ജി അലഹാബാദ് ഹൈക്കോടതി തള്ളിയതിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് എഎസ്‌ഐ ചിത്രങ്ങള്‍ പങ്കുവെച്ചത്.

ആ മുറികളില്‍ രഹസ്യമൊന്നുമില്ലെന്നും അവ നിര്‍മിതിയുടെ ഒരു ഭാഗം മാത്രമാണെന്നും മുഗള്‍ കാലഘട്ടത്തിലെ നിരവധി ശവകുടീരങ്ങള്‍ അക്കാലത്ത് ഇത്തരത്തില്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നും എഎസ്‌ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.
മുറികളുടെ നാല് ഫോട്ടോഗ്രാഫുകളാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. അറകളുടെ റിക്ലേമേഷന് മുന്‍പും ശേഷവുമുള്ള ചിത്രങ്ങളായിരുന്നു എഎസ്‌ഐ പങ്കുവെച്ചത്.

കഴിഞ്ഞ ദിവസമാണ് താജ്മഹലിന്റെ അടച്ചിട്ട 22 മുറികള്‍ തുറക്കണമെന്ന ബി.ജെ.പി നേതാവിന്റെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളിയത്. ജസ്റ്റിസ് ഡി.കെ ഉപാധ്യായ്, സുബാഷ് വിദ്യാര്‍ഥി എന്നിവരടങ്ങിയ ബെഞ്ചിന്റേതായിരുന്നു വിധി.


അടച്ചിട്ട മുറികളില്‍ ഹിന്ദു ദൈവങ്ങളുടെ രൂപങ്ങളോ വിഗ്രഹങ്ങളോ ഉണ്ടോയെന്ന് പരിശോധിക്കണമെന്നും, താജ്മഹലിന്റെ ശരിയായ ചരിത്രം കണ്ടെത്തണമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. താജ്മഹല്‍ തേജോമഹാലയ എന്ന ഹിന്ദുക്ഷേത്രമായിരുന്നെന്ന ഹിന്ദുത്വവാദികളുടെ വാദത്തെ ബലപ്പെടുത്തുന്നതിനായിരുന്നു ഹര്‍ജി.

താജ്മഹല്‍ സ്ഥിതിചെയ്യുന്ന ഭൂമി ജയ്പൂര്‍ രാജ കുടുംബത്തിന്റെതായിരുന്നുവെന്ന് നേരത്തെ ആരോപണങ്ങളും ഉയര്‍ന്നിരുന്നു.

Exit mobile version