രാജ്യത്ത് തൂക്കുസഭ പ്രവചിച്ച് സര്‍വേഫലങ്ങള്‍; ബിജെപിക്ക് തിരിച്ചടിയും യുപിഎ മുന്നേറ്റവും

ന്യൂഡല്‍ഹി: രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോകസഭാതിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വന്‍ തിരിച്ചടിയെന്ന് സര്‍വ്വേ ഫലം. തിരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം ഉണ്ടാകില്ലെന്നും തൂക്കുമന്ത്രിസഭയാകുമെന്നാണ് എബിപി-സീ വോട്ടര്‍, ഇന്ത്യ ടുഡേ സര്‍വെ ഫലങ്ങള്‍.

ഇന്ത്യടുഡേ സര്‍വെ പ്രകാരം എന്‍ഡിഎക്ക് 237, യുപിഎ 126, മറ്റുള്ളവര്‍ 140 എന്നിങ്ങനെയും എബിപി സീവോട്ടര്‍ സര്‍വെ പ്രകാരം എന്‍ഡിഎ 233, യുപിഎ 167, മറ്റുളളവര്‍ 143 എന്നിങ്ങനെയുമാണ്.

എബിപി സര്‍വെ പ്രകാരം ദക്ഷിണേന്ത്യയില്‍ യുപിഎ മുന്നേറ്റമുണ്ടാകുമെന്ന് വ്യക്തമാക്കുന്നു. യുപിഎ 69 സീറ്റും എന്‍ഡിഎ 14 സീറ്റും മറ്റുള്ളവര്‍ 46 സീറ്റും നേടുമെന്നും സര്‍വെ ഫലം പറയുന്നു. ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടാകുമെന്നാണ് ഇതെ സര്‍വെ ഫലം പറയുന്നത്.

സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും 51 സീറ്റുകള്‍ നേടുമെന്നാണ് സര്‍വെ പ്രവചിക്കുന്നത്. ബിജെപിക്ക് 25 സീറ്റ് ലഭിക്കുമെന്നും കോണ്‍ഗ്രസിന് ലഭിക്കുക 4 സീറ്റ് മാത്രമായിരിക്കുമെന്നും സര്‍വെ പ്രവചിക്കുന്നു. പ്രിയങ്കാ ഗാന്ധിയെ ജനറല്‍ സെക്രട്ടറിയായി നിയമിക്കുന്നതിനു മുന്‍പാണ് സര്‍വേ നടത്തിയതെന്നും സീ വോട്ടര്‍ വ്യക്തമാക്കുന്നു.

ബിഹാറില്‍ നരേന്ദ്ര മോഡി നിതീഷ് കുമാര്‍ സഖ്യം മുന്നിലെത്തുമെന്നാണ് പ്രവചനം ആര്‍ജെഡി കോണ്‍ഗ്രസ് സഖ്യം 5 സീറ്റില്‍ ജയിക്കുമെന്നും സര്‍വെ പറയുന്നു. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 34 സീറ്റും ബി ജെപിക്ക് 7 സീറ്റും ലഭിക്കും. എന്നാല്‍ ഇടതുമുന്നണിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും സര്‍വെ ഫലം വ്യക്തമാക്കുന്നു

Exit mobile version